Asianet News MalayalamAsianet News Malayalam

'നിയമവും ചട്ടവും പാലിക്കേണ്ടത് വേട്ടയാടൽ അല്ല, കേരളത്തെ അപമാനിക്കാൻ നീക്കം', കിറ്റക്സിനെതിരെ മുഖ്യമന്ത്രി

''വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള മാറ്റമാണ് നാം സ്വീകരിച്ചുപോകുന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. 75 എന്ന മികച്ച സ്കോറാണ്''

cm pinarayi vijayan against kitex md sabu m jacob
Author
Thiruvananthapuram, First Published Jul 10, 2021, 7:07 PM IST

തിരുവനന്തപുരം: കേരളം നിക്ഷേപസൌഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റക്സ് സംഘത്തെ സ്വീകരിക്കാൻ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താത്പര്യം കൊണ്ടായിരിക്കും. എന്നാൽ ഇതുയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പല കാലങ്ങളായി പറഞ്ഞു പരത്തിയ കാര്യമാണെന്നും, ഇത്, പൂർണമായും നമ്മുടെ നാട് നിരാകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ:

''കിറ്റക്സിനെ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താത്പര്യം കൊണ്ടായിരിക്കും. അവിടൊരു വ്യവസായം വരുന്നത് നല്ല കാര്യമായി അവർ കാണുന്നുണ്ടാകും. എന്നാൽ ഇതുയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നതാണ് അതിലൊന്ന്.

ഇത് പണ്ട് നമ്മുടെ സംസ്ഥാനത്ത് പറഞ്ഞുപരത്തിയ ഒന്നാണ്. ഇത് പൂർണമായും നാട് നിരാകരിച്ചു. ഇപ്പോൾ ഇവിടെ വ്യവസായം നടത്തുന്നവർ കേരളം ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന അഭിപ്രായക്കാരാണ്. കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായേ കാണാനാവൂ.

വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള മാറ്റമാണ് നാം സ്വീകരിച്ചുപോകുന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. 75 സ്കോറാണ്. വ്യവസായ വികസനമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. നീതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ കേരളത്തിന് നേട്ടമുണ്ട്.

ഇതൊന്നും ആർക്കും മറച്ചുവെക്കാനാവില്ല. ഇതൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നതാണ്. 2018 ലെ നിക്ഷേപ സാധ്യതാ സൂചികയിൽ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴിൽ രാഷ്ട്രീയ സ്ഥിരത എന്നിവ പരിഗണിച്ചായിരുന്നു ഇത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 2016 മുതൽ സുപ്രധാനമായ വ്യവസായ നിക്ഷേപ സൗഹൃദ നടപടികൾ സ്വീകരിച്ചു. തർക്കം പരിഹരിക്കാൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കാൻ നടപടി സ്വീകരിച്ചു. വ്യവസായ സ്ഥാപനങ്ങൾക്കായി പരാതി രഹിത സംവിധാനമെന്ന നിലയ്ക്ക് സോഫ്റ്റുവെയർ അടിസ്ഥാനമായ സംവിധാനമൊരുക്കും. സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ അതിവേഗ അനുമതിക്കായി ഏകജാലക ബോർഡ് രൂപീകരിക്കുന്നു.

എംഎസ്എംഇ പദ്ധതികൾക്കായി 1400 കോടിയുടെ പദ്ധതിയാണ് സർക്കാർ രൂപീകരിച്ചത്. കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇതിലെല്ലാം നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വ്യവസായ നിക്ഷേപത്തിന് ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും മാറ്റി.

നിക്ഷേപത്തിനുള്ള ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കെ-സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം ഉണ്ടാക്കി. 30 ഓളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത സൗകര്യമൊരുക്കി. 30 ദിവസത്തിനുള്ളിൽ അനുമതി കിട്ടിയില്ലെങ്കിൽ കൽപ്പിത അനുമതിയായി കണക്കാക്കും.

ഒരു സാക്ഷ്യപത്രം കൊടുത്ത് ഇന്ന് കേരളത്തിൽ ഒരു വ്യവസായം തുടങ്ങാം. മൂന്ന് വർഷം കഴിഞ്ഞ് ആറ് മാസത്തിനകം ലൈസൻസ് നേടിയാൽ മതി. ഇത്തരമൊരു സ്ഥിതി നിലവിലുള്ള സംസ്ഥാനമാണ് കേരളം. 700946 ചെറുകിട സംരംഭങ്ങൾ കേരളത്തിൽ 2016 ന് ശേഷം തുടങ്ങി. ആറായിരം കോടിയുടെ നിക്ഷേപമെത്തി.

നൂറ് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഒരാഴ്ചക്കകം അംഗീകാരം നൽകും. എംഎസ്എംഇ വ്യവസായം ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാൻ നിക്ഷേപം സുഗമമാക്കൽ ബ്യൂറോ തുടങ്ങി. സംരംഭങ്ങൾക്ക് സംശയം തീർക്കാൻ ടോൾ ഫ്രീ നമ്പർ, ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയുണ്ട്. 

ലൈസൻസ് പുതുക്കാൻ ഓട്ടോ റിന്യൂവൽ സൗകര്യം, അസന്റ് നിക്ഷേപ സംരംഭം തുടങ്ങിയവ സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാൻ സ്വീകരിച്ച സംരംഭങ്ങളാണ്. ഈസ് ഓഫ് ഡൂയിങിൽ കേരളത്തെ പത്താം സ്ഥാനത്തേക്ക് കേരളത്തെ എത്തിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാണിക്കുന്നത് നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനുള്ള ശ്രമമാണ്. പരാതി വന്നാൽ സ്വാഭാവികമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ല. ഒരു കാര്യം വ്യക്തമാണ്. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയ്യാറല്ല. പല വ്യവസായികളും അത് പരസ്യമായി സമ്മതിക്കുന്നതാണ്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാനുള്ള സർക്കാർ നടപടികൾ നല്ല രീതിയിൽ മുന്നോട്ട് പോകും'' - മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios