രാജ്യത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; പവന് 32,800 രൂപ
സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വർണത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നത്.
ദില്ലി: രാജ്യത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിലെത്തി. ഗ്രാമിന് 4100 രൂപയും, പവന് 32800 രൂപയുമാണ് ഇപ്പോൾ സ്വർണ്ണ വില, മാർച്ച് ആറിലെ 32320 എന്ന റെക്കോർഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വർണത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നത്.
കൊവിഡിനെ തുടർന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകർച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയിൽ സ്വർണവില കൂട്ടിയത്. ഡോളറിനെതിരെ 76 എന്ന നിലയിലേക്ക് കടന്നിരുന്ന രൂപ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് മൂല്യം ഉയർന്നെങ്കിലും പിന്നീട് രൂപയുടെ മൂല്യം 75.91 ലേക്ക് ഇടിഞ്ഞിരിക്കുകയാണ്.
അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളിൽ നിന്ന് നിക്ഷേപകർ ഡോളർ, സ്വർണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ശ്രീകാന്ത് ചൗഹാൻ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞു.