ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉല്‍സവ സീസണില്‍ ഉപയോഗം കൂടിയേക്കുമെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ഇടപാടുകള്‍ കുറച്ചതായിരിക്കുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍.

രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ കുറവ്. സെപ്തംബര്‍ മാസത്തില്‍ ആകെ 1.42 ലക്ഷം കോടിയുടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റ് മാസത്തില്‍ 1.48 ലക്ഷം കോടിയുടെ ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്. 4.23 ശതമാനം കുറവാണ് സെപ്തംബറില്‍ ഉണ്ടായത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഒഴികെയുള്ള എല്ലാ സേവനദാതാക്കളുടെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറഞ്ഞു. എസ്ബിഐയുടെ കാര്‍ഡുകളില്‍ 8.9 ശതമാനത്തിന്‍റേയും ആക്സിസ് ബാങ്കിന്‍റെ കാര്‍ഡുകളില്‍ 8.4 ശതമാനത്തിന്‍റേയും ഇടിവുണ്ടായി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉല്‍സവ സീസണില്‍ ഉപയോഗം കൂടിയേക്കുമെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ഇടപാടുകള്‍ കുറച്ചതായിരിക്കുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍.

ALSO READ: തോന്നിയപോലെ വേണ്ട, ക്രെഡിറ്റ് സ്കോറില്‍ ആര്‍ബിഐ ഇടപെടല്‍; വായ്‍പ ഇനി എളുപ്പം

അതേ സമയം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 10.9 ശതമാനം വര്‍ധന സെപ്തംബര്‍ മാസത്തിലുണ്ടായി. കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക് എന്നിവയുടെ ഇടപാടുകളും ചെറിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്.

സെപ്തംബറിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ 65.3 ശതമാനവും ഇ കോമേഴ്സ് സ്ഥാപനങ്ങള്‍ക്കുള്ള പേയ്മെന്‍റുകളാണ്. അതേ സമയം പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) ഇടപാടുകള്‍ 35.6 ശതമാനത്തില്‍ നിന്നും 34.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തത് ഐസിഐസിഐ ബാങ്കാണ്. 3.5 ലക്ഷം പുതിയ കാര്‍ഡുകളാണ് ബാങ്ക് നല്‍കിയത്. ഇതോടെ ഐസിഐസിഐ ബാങ്കിന്‍റെ ആകെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം 1.56 കോടിയായി. 1.88 കോടി കാര്‍ഡുകള്‍ വിതരണം ചെയ്ത എച്ച്ഡിഎഫ്സി ബാങ്കാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം മാത്രം 3 ലക്ഷം പുതിയ കാര്‍ഡുകളാണ് എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം