പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം ബാങ്കുകൾക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. 

ദില്ലി: പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം ബാങ്കുകൾക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. ഡാറ്റാ സംഭരണവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.

ഏപ്രിൽ മാസത്തിൽ അമേരിക്കൻ എക്സ്പ്രസിനെതിരെ റിസർവ് ബാങ്ക് സമാന നിലപാട് എടുത്തിരുന്നുവെങ്കിലും മാസ്റ്റർകാർഡ് വിപണിയിൽ കുറേക്കൂടി സ്വാധീനമുള്ള സ്ഥാപനമായതിനാൽ ആഘാതം വലുതാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

റോയിട്ടേർസ് നടത്തിയ ഇന്ത്യയിലെ 11 ബാങ്കുകളുടെ ഓൺലൈൻ കാർഡ് ലിസ്റ്റ് വിശകലനത്തിൽ ഇവയുടെ മൂന്നിൽ ഒന്ന് ഭാഗവും മാസ്റ്റർകാർഡിന്റേതാണെന്ന് വ്യക്തമായി. വിലക്ക് നിലവിലെ ഉപഭോക്താക്കളെ ബാധിക്കില്ലെങ്കിലും ബാങ്കുകൾ പുതിയ വാണിജ്യ കരാറുകളിൽ ഏർപ്പെടാനുള്ള കാലതാമസം പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവും. 

ഇതിന് മാസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം. അമേരിക്കൻ എക്സ്പ്രസിനും മാസ്റ്റർകാർഡിനും വിലക്ക് വന്നതോടെ വിസ കമ്പനിക്ക് മണി കാർഡുകളുടെ വിപണിയിൽ വൻ ആധിപത്യം നേടാനുമായേക്കുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്.