പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷം നേരിയ തോതില്‍ മാത്രമാണ് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചത്. എന്നാല്‍, സംഘര്‍ഷം നിലനില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ സാമ്പത്തിക അനിശ്ചിതത്വം രൂക്ഷമാകും. 

ദില്ലി: 2019-'20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ മാറ്റമുണ്ടാകില്ലെന്ന് ലോകബാങ്ക് നിരീക്ഷണം. ലോക ബാങ്കിന്‍റെ ഗ്ലോബല്‍ എക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോര്‍ട്ട് പ്രകാരം 7.5 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷവും 7.5 ശതമാനമായിരുന്നു ലോകബാങ്ക് വളര്‍ച്ച പ്രവചിച്ചിരുന്നത്.

വിലക്കയറ്റത്തിനിടയിലും സ്വകാര്യ ഉപഭോഗവും നിക്ഷേപവും സ്വകാര്യ വായ്പ നിരക്ക് വര്‍ധിപ്പിക്കും(ക്രെഡിറ്റ് ഗ്രോസ്). തെരഞ്ഞെടുപ്പ് കാലത്തെ അനിശ്ചിതത്വം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഭാഗികമായി ബാധിച്ചു. അതേസമയം ജിഎസ്ടി നടപ്പാക്കിയത് ഇനിയും പൂര്‍ണതയിലെത്തിയിട്ടില്ല. ഇത് സര്‍ക്കാര്‍ വരുമാനത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷം നേരിയ തോതില്‍ മാത്രമാണ് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചത്. എന്നാല്‍, സംഘര്‍ഷം നിലനില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ സാമ്പത്തിക അനിശ്ചിതത്വം രൂക്ഷമാകും. 

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച നിരക്കില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. ആഗോള വ്യാപര വളര്‍ച്ചക്കനുസൃതമായി കയറ്റുമതിക്ക് സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്താനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍റെ ജിഡിപി 2020ല്‍ ഏഴ് ശതമാനവും 2021ല്‍ 7.1 ശതമാനവുമായി ഉയരും. ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലും രാഷ്ട്രീയ പ്രശ്നങ്ങള്‍ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു. ബ്രെക്സിറ്റ് നടപടികള്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.