ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും
ട്വിറ്ററിൽ നിന്നും 50 ശതമാനത്തോളം ജീവനക്കാരെ പുറത്താക്കിയേക്കും. നാളെ ജീവനക്കാരെ ഈ കാര്യം അറിയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ചെലവ് ചുരുക്കൽ കാരണം പറഞ്ഞാണ് നടപടി
വാഷിംഗ്ടൺ: ട്വിറ്ററിനെ ഏറ്റെടുത്ത ശത കോടീശ്വരൻ ഇലോണ്‍ മസ്ക് താമസിയാതെ 3,700 ജീവനക്കാരെ പുറത്തുക്കുമെന്ന് റിപ്പോർട്ട്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മാസ്കിന്റെ പദ്ധതി. നാളെ ഇത് സംബന്ധിച്ച കാര്യം ഇലോണ്‍ മസ്ക് ജീവനക്കാരെ അറിയിക്കും. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനാണ് ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സിഇഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാളായിരുന്നു ട്വിറ്ററിന്റെ സിഇഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളിൽ മസ്കിന് എതിരെ നിന്നത് പരാഗയിരുന്നു. വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകി തെന്നെ കബളിപ്പിച്ചവരെയാണ് പുറത്താക്കിയത് എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.
ALSO READ : ട്വിറ്റർ ബ്ലൂ ടിക്ക്; യുപിഐ ഓട്ടോപേ സൗകര്യം വാഗ്ദാനം ചെയ്ത് എൻപിസിഐ
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ, ഫിനാൻസ് ചീഫ് നെഡ് സെഗാൾ, സീനിയർ ലീഗൽ സ്റ്റാഫർമാരായ വിജയ ഗാഡ്‌ഡെ, സീൻ എഡ്‌ജെറ്റ് എന്നിവരെയാണ് മസ്‌ക് ആദ്യം പുറത്താക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ലെസ്ലി ബെർലാൻഡ്, ചീഫ് കസ്റ്റമർ ഓഫീസർ സാറാ പെർസൊനെറ്റ്, ഗ്ലോബൽ ക്ലയന്റ് സൊല്യൂഷൻസിന്റെ വൈസ് പ്രസിഡന്റായിരുന്ന ജീൻ ഫിലിപ്പ് മാഹ്യൂ എന്നിവരെ പുറത്താക്കി.
പിരിച്ചു വിടുന്ന തൊഴിലാളികൾക്ക് 60 ദിവസത്തെ ശമ്പളം നൽകുമെന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഔദ്യോഗികമായി ട്വിറ്റർ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.