ട്വിറ്റർ ഏറ്റെടുക്കാൻ സഹായിച്ച നിക്ഷേപകരുടെ പട്ടിക പുറത്ത് വിട്ട് ഇലോൺ മസ്‌ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് പട്ടിക വെളിപ്പെടുത്തിയിരിക്കുന്നത്.

2022 ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാൻ സഹായിച്ച നിക്ഷേപകരുടെ പട്ടിക പുറത്ത് വിട്ട് ഇലോൺ മസ്‌ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (പഴയ ട്വിറ്റർ) വഴിയാണ് പട്ടിക വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. 2023 ൽ ഇലോൺ മസ്‌ക് കമ്പനി വാങ്ങിയതിന് ശേഷം ഫീസ് നൽകാതെ ആർബിട്രേഷൻ കരാറുകൾ ലംഘിച്ചുവെന്ന് മുൻ ട്വിറ്റർ ജീവനക്കാർ ആരോപിച്ചിരുന്നു . ഇതേ തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിക്ഷേപകർ രഹസ്യസ്വഭാവമുള്ളവരാണെന്നായിരുന്ന് എക്സ് വാദിച്ചിരുന്നത്. എന്നാൽ കാലിഫോർണിയയിലെ ഒരു ഫെഡറൽ ജഡ്ജി നിക്ഷേപകരുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ ഉത്തരവിടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഏകദേശം 100 സ്ഥാപനങ്ങളുള്ള പട്ടികയിൽ സിലിക്കൺ വാലിയുടെ ചില പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും സംരംഭകരും ഉൾപ്പെടുന്നു. ട്വിറ്റർ സ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി, സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാൽ അൽ സൗദ്, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സ്, ഇറ്റാലിയൻ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ യൂണിപോൾസായ് എസ്.പി.എ എന്നിവ പട്ടികയിലുണ്ട്. ഇതിലേറ്റവും ശ്രദ്ധേയം സൗദി രാജകുമാരൻ പേരാണ്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം 19 ബില്യൺ ഡോളറാണ് രാജകുമാരന്റെ ആസ്തി. കൂടാതെ ആഡംബര ഹോട്ടലുകളായ ഫോർ സീസൺസ്, സവോയ് എന്നിവയിലും റൈഡ് ഷെയറിംഗ് കമ്പനിയായ ലിഫ്റ്റ് പോലുള്ള മറ്റ് സാങ്കേതിക സ്ഥാപനങ്ങളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

2022-ൽ ഏറ്റെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ മസ്കിന് വലിയ തലവേദനയായിരിക്കുകയാണ്. 2022 മുതൽ പരസ്യദാതാക്കളെ നിലനിർത്താൻ ട്വിറ്റർ പാടുപെടുകയാണ് . ഇതിനിടെ 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്കിന്‍റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുത്തനെ കുറയുകയും ചെയ്തു. മറ്റേതൊരു ശതകോടീശ്വരനേക്കാളും വലിയ നഷ്ടമാണിത്.