Employees' Provident Fund നിശ്ചിത പരിധിയിൽ വരുന്ന എല്ലാ സർക്കാർ - സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് മുകളിൽ  നികുതി ചുമത്താൻ കേന്ദ്ര സർക്കാർ.

ദില്ലി: നിശ്ചിത പരിധിയിൽ വരുന്ന എല്ലാ സർക്കാർ - സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും പ്രൊവിഡന്റ് ഫണ്ട് (Employees' Provident Fund) നിക്ഷേപങ്ങൾക്ക് മുകളിൽ നികുതി ചുമത്താൻ കേന്ദ്ര സർക്കാർ. പുതിയ സാമ്പത്തിക വർഷം മുതലാണ് പിഎഫിന് മുകളിൽ നികുതി ചുമത്തുക. പ്രതിവർഷം 2.50 ലക്ഷം രൂപയിൽ കൂടുതലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംഭാവനകൾക്ക് നികുതി ചുമത്താനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഉയർന്ന വരുമാനമുള്ളവർ സർക്കാർ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്തുന്നത് തടയുകയാണ് പുതിയ ചട്ടങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. 

പുതിയ ആദായനികുതി നിയമങ്ങൾ പ്രകാരം 2022 ഏപ്രിൽ ഒന്നു മുതൽ പ്രോവിഡന്റ് അക്കൗണ്ടുകൾ നികുതി നൽകേണ്ടതും അല്ലാത്തതുമായ നിക്ഷേപ അക്കൗണ്ടുകളായി വിഭജിക്കപ്പെടും. 2021 മാർച്ച് 31 വരെയുള്ള എല്ലാ സംഭാവനകളും നികുതിയില്ലാത്ത സംഭാവനകളായി കണക്കാക്കുമെന്നും പുതിയ നിയമത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് പ്രോവിഡന്റ് ഫണ്ടിന് മുകളിൽ നികുതി ചുമത്തുന്നതിനെ കുറിച്ച് സർക്കാർ അറിയിപ്പുണ്ടായത്. 

പുതിയ നികുതി നടപ്പിലാക്കുന്നതിനായി ആദായനികുതി ചട്ടങ്ങളിൽ പുതിയ വകുപ്പ് 9D ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള സ്വകാര്യ സർക്കാർ ജീവനക്കാർക്ക് നിർബന്ധമായും ഒരു എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട് ഉണ്ടായിരിക്കണം, റിട്ടയർമെന്റിനു ശേഷമുള്ള ഫണ്ടുകൾ ഉപയോഗിക്കുന്നതിനുള്ള അക്കൗണ്ടുകളെയാണ് സാധാരണയായി പിഎഫ് അക്കൗണ്ട് എന്ന് വിളിക്കുന്നത്. സാധാരണയായി സർക്കാർ-ഇതര തൊഴിലുടമകൾ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫ് സംഭാവനയായി ഓരോ മാസവും നൽകണം. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾക്കുള്ള സ്ഥാപനത്തിൽ പ്രതിമാസം ₹ 15,000 രൂപയെങ്കിലും വരുമാനമുള്ള ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ട് നിർബന്ധമാണ്.

വയറ്റത്തടിക്കും! പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു, ബാധിക്കുക 6 കോടി പേരെ!

ദില്ലി/ ഗുവാഹത്തി: പിഎഫ് പലിശനിരക്ക് (EPF Interest Rates 2022) കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായാണ് കുറച്ചത്. ആറ് കോടി മാസ ശമ്പളക്കാരെ ബാധിക്കുന്നതാണ് തീരുമാനം.

ഈ സാമ്പത്തിക വർഷത്തെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗമാണ് നിർണായക തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം എട്ടര ശതമാനം ആയിരുന്ന പലിശ നിരക്കിൽ പോയന്‍റ് നാല് ശതമാനം കുറവാണ് വരുത്തിയത്.

കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇന്ന് തീരുമാനിച്ചത്. ആറു കോടി മാസ ശമ്പളക്കാർക്ക് തിരിച്ചടിയാണ് ഈ തീരുമാനം. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ഇപിഎഫിൽ എത്തിയത്. ഇപ്പോഴത്തെ മിനിമം പെൻഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാർലമെന്‍റ് സ്ഥിരം സമിതി ശുപാർശ ഇപിഎഫ് സമിതിക്ക് മുന്നിൽ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുത്തുവെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

ഇപിഎഫ് എന്നാലെന്ത്?

ഇരുപതോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ ഇപിഎഫ് അഥവാ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിൽ ചേർത്തിരിക്കണമെന്നാണ് ഇന്ത്യയിലെ തൊഴിൽ നിയമം. പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾ, പാർട്ണർഷിപ്പുകൾ, കമ്പനികൾ എന്നിങ്ങനെ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻ പറ്റിയവർ എന്നിവർ യോഗ്യരല്ല. കേന്ദ്ര സർക്കാർ പിന്തുണ നൽകുന്ന ചെറുകിട നിക്ഷേപങ്ങൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോലെ കേന്ദ്ര സർക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓർഗനൈസഷൻ ആണ് നിക്ഷേപങ്ങൾക്ക് പലിശ തീരുമാനിക്കുന്നത്. നിലവിൽ ഇപിഎഫ് അക്കൗണ്ടിന്റെ നിരക്ക് നിശ്ചയിച്ചിട്ടുള്ളത് 8.5 ശതമാനം പലിശയാണ്. വരും ദിനങ്ങളിൽ ഇത് മാറാം. ചുരുക്കി പറഞ്ഞാൽ സർക്കാർ പിന്തുണയോടെ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഉറപ്പായ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതിയും പെൻഷൻ പദ്ധതിയുമാണ് ഇപിഎഫ്.

നിക്ഷേപം നിർബന്ധം

ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടുന്ന അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം തുകയാണ് ജീവനക്കാർ നിക്ഷേപിക്കേണ്ടത്. ഇതോടൊപ്പം തത്തുല്യമായ തുക തൊഴിലുടമയും നൽകണം. ഉടമയുടെ വിഹിതത്തിൽ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ സ്‌ക്കിമിലേക്കാണ് വരവ് വയ്ക്കുക. ബാക്കി 3.67 ശതമാനവും ജീവനക്കാർ നൽകുന്ന 12 ശതമാനവും കൂടി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കും. എംപ്ലോയീസ് ഡെപ്പോസിറ്റ്‌ ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിയിൽ ശമ്പളത്തിന്റെ 0.5 ശതമാനവും അഡ്മിനിസ്‌ട്രേറ്റീവ് ചിലവുകൾക്കായി ഒരു തുകയും തൊഴിലുടമയിൽ നിന്ന് ലഭിക്കും. ഉദാഹരണത്തിന് 15,000 രൂപ ശമ്പളം പറ്റുന്ന ഒരാൾക്ക് സ്വന്തം വിഹിതം 1800 രൂപയും തൊഴിലുടമ എംപ്ലോയീസ് പെൻഷൻ സ്‌ക്കിമിലേക്ക് അടക്കുന്ന 1,250 രൂപ കിഴിച്ച്‌ മൊത്തത്തിൽ 2350 രൂപയാണ് മാസം തോറും ഇപിഎഫ് അക്കൗണ്ടിൽ വരുന്നത്. ഈ തുകക്ക് മാസം തോറും പലിശ കണക്ക് കൂട്ടുമെങ്കിലും വർഷാവസാനം മാത്രമേ അക്കൗണ്ടിൽ വരവ് വയ്ക്കൂ. തൊഴിലുടമയുടെ വിഹിതം ഉറപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർക്ക് സ്വന്തം നിലയിൽ 12 ശതമാനത്തിന് മുകളിൽ നിക്ഷേപം കൂട്ടാം. വോളൻറ്റെറി പ്രോവിഡന്റ് ഫണ്ട് എന്നാണ് ഇതിന് പറയുക. 20 ജീവനക്കാരിൽ താഴെയുള്ള സ്ഥാപനങ്ങൾ, ചില പ്രത്യേക ഫാക്ടറികൾ, ജോലി കിട്ടി മൂന്നു വർഷം വരെയുള്ള വനിതകൾ തുടങ്ങിയവർക്ക്‌ നിർബന്ധ നിക്ഷേപത്തിൽ 10 ശതമാനം, 8 ശതമാനം എന്നിങ്ങനെ ഇളവും നൽകുന്നുണ്ട്.

നികുതി നൽകേണ്ടാത്ത ഉയർന്ന വരുമാനം

മറ്റു നിക്ഷേപങ്ങങ്ങളിൽ നിന്ന് വ്യത്യസ്ഥമായി അടയ്ക്കുന്ന വിഹിതം, ലഭിക്കുന്ന പലിശ, പിൻവലിക്കുന്ന തുക ഇവ മൂന്നും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വോളൻറ്റെറി പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെ 2.5 ലക്ഷത്തിന് മുകളിൽ ഒരു സാമ്പത്തിക വർഷത്തിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ആദായനികുതി നൽകേണ്ട. 2021 ഏപ്രിൽ മുതൽ ഇതിന് മുകളിലുള്ള നിക്ഷേപങ്ങൾക്കും അതിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്കും നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മാസം തോറും ഏതാണ്ട് 20,800 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ബാധകമാകില്ല. 

അത്യാവശ്യത്തിന് ഉപകരിക്കും

അടിയന്തര ഘട്ടത്തിൽ നിബന്ധനകൾക്ക് വിധേയമായി നിക്ഷേപം പിൻവലിച്ച് ഉപയോഗിക്കാൻ സാധിക്കുമെന്ന മെച്ചവുമുണ്ട്. 58 വയസ്സ് എത്തിയവർക്കാണ് നിക്ഷേപം പൂർണ്ണമായും പിൻവലിക്കാൻ അർഹത.

പോർട്ടലും ആപ്പും

ഓരോ നിക്ഷേപകനും യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ എന്ന തനത് തിരിച്ചറിയൽ നമ്പർ ലഭിക്കുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സേവാ പോർട്ടൽ വഴി നെറ്റിലൂടെ നിക്ഷേപ വിവരങ്ങൾ നേരിട്ട് കാണാം. പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളും ലഭിക്കും. ഉമാംഗ് മൊബൈൽ ആപ്പ് വഴി മാത്രമല്ല ഹ്രസ്വ സന്ദേശങ്ങളിലൂടെയും നിക്ഷേപകർക്ക് അപ്പപ്പോൾ തങ്ങളുടെ അക്കൗണ്ട് നിരീക്ഷിക്കാം.