ആലപ്പുഴ ജില്ലയിൽ 445.72 കോടി രൂപ ചെലവിൽ 24 പാലങ്ങൾ നിർമ്മിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ആലപ്പുഴ ജില്ലയിൽ 445.72 കോടി രൂപ ചെലവിൽ 24 പാലങ്ങൾ നിർമ്മിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പുറമെ എസി റോഡിന്റെ 90% പ്രവൃത്തി പൂർത്തിയാക്കി, രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാക്കി 175 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കി. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെടുത്തി 3292 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി - മുഖ്യമന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാ​ഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന "എന്റെ കേരളം" ആഘോഷ പരിപാടികളുടെ ഭാ​ഗമായി ആലപ്പുഴയിൽ പൗരപ്രമുഖരുമായി നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി ഈ കണക്കുകൾ നിരത്തിയത്.

കേരളത്തിൽ ദേശീയപാതാ വികസനം തടസ്സപ്പെടാൻ കാരണം മുൻ യു.ഡി.എഫ് സർക്കാരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 45 മീറ്ററിൽ ദേശീയപാതാ വികസനം ചിലർ എതിർത്തു. ഇതിന് കൂട്ടുനിന്ന സമീപനമാണ് മുൻ സർക്കാർ സ്വീകരിച്ചത്. ​ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയിലും സമാനമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഈ രണ്ട് പദ്ധതികളും ഇടതു സർക്കാർ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ബീച്ചിൽ നടക്കുന്ന 'എൻറെ കേരളം' പ്രദർശന വിപണന മേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 200-ൽ അധികം സേവന-വാണിജ്യ സ്‌റ്റാളുകൾ, സംസ്‌ഥാന സർക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്‌റ്റാളുകൾ, ഭക്ഷ്യമേള, തീം സ്‌റ്റാൾ, കുട്ടികൾക്കായി കളിസ്ഥലം, സെമിനാറുകൾ, ഡോഗ് ഷോ, ടൂറിസം പ്രദർശനം, പി.ആർ.ഡി വകുപ്പിന്റെ "എന്റെ കേരളം" ചിത്രീകരണം, കാർഷിക വിപണന പ്രദർശനമേള എന്നിവയുണ്ടാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും. എൻ്റെ കേരളം പ്രദർശന മേള മെയ് 12-ന് സമാപിക്കും.