കോവിഡ് അഡ്വാൻസുകളായി എടുക്കാൻ വരിക്കാരെ അനുവദിച്ച നടപടി നിർത്താൻ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ.

നിക്ഷേപത്തിന്റെ ഒരു ഭാഗം കോവിഡ് അഡ്വാൻസുകളായി എടുക്കാൻ വരിക്കാരെ അനുവദിച്ച നടപടി നിർത്താൻ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ. ലോകത്തെ മുഴുവൻ ഞെട്ടിച്ച 2020-ലെ മഹാമാരിക്കിടയിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് രണ്ട് അഡ്വാൻസുകൾ പിൻവലിക്കാൻ ഇപിഎഫ്ഒ അംഗങ്ങളെ അനുവദിച്ചിരുന്നു. അംഗങ്ങൾക്ക് മൂന്ന് മാസത്തെ അടിസ്ഥാന വേതനം (അടിസ്ഥാന ശമ്പളം + ക്ഷാമബത്ത) അല്ലെങ്കിൽ അവരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ക്രെഡിറ്റിലുള്ള തുകയുടെ 75 ശതമാനം വരെ, ഇതിൽ ഏതാണോ കുറവ് അത് പിൻവലിക്കാനായിരുന്നു സാധിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

2024 ജൂൺ 12 ലെ ഇപിഎഫ്ഒ സർക്കുലർ അനുസരിച്ച്, അഡ്വാൻസ് നൽകുന്നത് നിർത്താൻ യോഗ്യതയുള്ള അതോറിറ്റി തീരുമാനിച്ചു. കോവിഡ് ഇനി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിക്കില്ലെന്ന് മുമ്പ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. അതുകഴിഞ്ഞ് ഒരു വര്ഷം കഴിഞ്ഞിട്ടും കോവിഡ് മുൻകൂർ സൗകര്യം അവസാനിപ്പിക്കാൻ തീരുമാനിക്കാതിരുന്നത് ഇപിഎഫ്ഒ ഫണ്ടുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തൽ. വ്യാപകമായി തുക പിൻവലിച്ചതോടെ ഇപിഎഫ്ഒ തന്ത്രപരമായി നിക്ഷേപിക്കുന്ന ഫണ്ടുകളുടെ വിതരണത്തെ ബാധിച്ചു, ഇത് ഇപിഎഫ്ഒ വരിക്കാരുടെ വരുമാനത്തെ പരോക്ഷമായി ബാധിക്കുകയും ചെയ്തു.

2.2 കോടി ഇപിഎഫ്ഒ വരിക്കാർ കോവിഡ് അഡ്വാൻസ് സൗകര്യം പ്രയോജനപ്പെടുത്തി, മൊത്തം അംഗത്വത്തിന്റെ മൂന്നിലൊന്നിലധികം വരുമിത്. മൂന്ന് വർഷത്തിനിടെ, വരിക്കാർ മൊത്തം 48,075.75 കോടി രൂപ കോവിഡ് അഡ്വാൻസായി പിൻവലിച്ചു. 2020-21ൽ 69.2 ലക്ഷം വരിക്കാർക്ക് 17,106.17 കോടി രൂപയും 2021-22ൽ 91.6 ലക്ഷം വരിക്കാർക്ക് 19,126.29 കോടി രൂപയും 622 ലക്ഷം വരിക്കാർക്ക് 11,843.23 കോടി രൂപയും വിതരണം ചെയ്തു.