ചൈനീസ് ആപ്പുകൾക്കെതിരെ അന്വേഷണം; 47 കോടി നിക്ഷേപമുള്ള അക്കൗണ്ടുകൾ മരവിപ്പിച്ചു
തുടക്കത്തിൽ ഇന്ത്യാക്കാരായ ഡമ്മി ഡയറക്ടർമാരാണ് കമ്പനികളിൽ ഉണ്ടായിരുന്നത്.
ദില്ലി: ഓൺലൈൻ ചൈനീസ് ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് 46.96 കോടി നിക്ഷേപമുണ്ടായിരുന്ന നാല് എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് വിഭാഗം മരവിപ്പിച്ചു. ദില്ലി, ഗുഡ്‌ഗാവ്, മുംബൈ, പുണെ, തുടങ്ങി 15 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നടപടി.
വിവിധ കമ്പനികളുടെ ഓഫീസുകൾ, ഡയറക്ടർമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ എന്നിവരുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് നടത്തിയത്. രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിച്ചിരുന്ന ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ ഭാഗമായി ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചതാണ് കുറ്റം.
റെയ്ഡിൽ 17 ഹാർഡ് ഡിസ്കുകൾ, അഞ്ച് ലാപ്ടോപ്പുകൾ, ഫോണുകൾ, നിരവധി രേഖകൾ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെയാണ് കോടികളുടെ നിക്ഷേപമുണ്ടായിരുന്ന നാല് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്. തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം നടത്തിയത്.
തുടക്കത്തിൽ ഇന്ത്യാക്കാരായ ഡമ്മി ഡയറക്ടർമാരാണ് കമ്പനികളിൽ ഉണ്ടായിരുന്നത്. പിന്നീട് ചൈനാക്കാർ രാജ്യത്തെത്തി ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പേടിഎം, കാഷ്ഫ്രീ, റേസർപേ എന്നീ കമ്പനികളെയും ഇടപാടിനായി ആശ്രയിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയത്.