വ്യാപാര ഇറക്കുമതി ഓഗസ്റ്റിൽ 51.5 ശതമാനം ഉയർന്ന് 47.01 ബില്യൺ ഡോളറിന്റേതായി.
ദില്ലി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത ഉൽപ്പന്ന കയറ്റുമതി ഓഗസ്റ്റിൽ 45.17 ശതമാനം വർധിച്ച് 33.14 ബില്യൺ ഡോളറിലെത്തി. വിദേശ വിപണികളിൽ നിന്നുളള ആവശ്യകത ശക്തമായി തുടരുന്നതാണ് കയറ്റുമതി ഉയരാൻ കാരണമെന്ന് വാണിജ്യ -വ്യവസായ മന്ത്രാലയം അഭിപ്രായപ്പെട്ടു.
എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ വസ്തുക്കളുടെ ഉയർന്ന ഡിമാൻഡാണ് കയറ്റുമതി വർധനയ്ക്ക് സഹായകരമായത്. ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 163.67 ബില്യൺ ഡോളറായിരുന്നു, പോയ വർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 66.92 ശതമാനം വർധന. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.93 ശതമാനം വർധനയാണുണ്ടായത്. നിലവിലെ സാമ്പത്തിക വർഷത്തിലെ 400 ബില്യൺ ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 41 ശതമാനം ഇക്കാലയളിൽ കൈവരിക്കാൻ രാജ്യത്തിനായി.
വ്യാപാര ഇറക്കുമതി ഓഗസ്റ്റിൽ 51.5 ശതമാനം ഉയർന്ന് 47.01 ബില്യൺ ഡോളറിന്റേതായി. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 17.9 ശതമാനം വർധന. ഓഗസ്റ്റിൽ 13.87 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടായി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 8.2 ബില്യൺ ഡോളറായിരുന്നു. വ്യാപാര കമ്മി നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
