Asianet News MalayalamAsianet News Malayalam

11,000 ജീവനക്കാരെ പിരിച്ചു വിട്ട് ഫേസ്ബുക്ക്; വരുമാനം കുറഞ്ഞെന്ന് സക്കർബർഗ്

നിരാശാജനകമായ വരുമാനത്തെ തുടർന്ന് മെറ്റാ 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. 11,000  ജീവനക്കാർ ഇന്ന് ഫേസ്ബുക്കിൽ നിന്നും പടിയിറങ്ങി 

Facebook parent Meta is laying off 11,000 people
Author
First Published Nov 9, 2022, 6:15 PM IST

സാൻഫ്രാൻസിസ്കോ: ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ ഇന്ന് 11,000  ജീവനക്കാരെ പിരിച്ചുവിട്ടു. അതായത് മെറ്റയുടെ 13 ശതമാനം ജീവനക്കാരെ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്ന് മെറ്റാ സി ഇ ഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. 

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ വ്യാപകമായ പിരിച്ചുവിടലുകൾ നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റയിലും ജീവനക്കാരെ പിരിച്ചു വിട്ടിരിക്കുന്നത്. വരുമാനത്തിൽ ഉണ്ടായ ഇടിവും  പരസ്യ വരുമാനം ഇടിഞ്ഞതുമാണ് ജീവനക്കാരെ പിരിച്ചു വിടാൻ കാരണമെന്ന് മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. 

കോവിഡ് മഹാമാരി സമയത്തിൽ മറ്റ് സോഷ്യൽ മീഡിയ കമ്പനികളെ പോലെ മെറ്റായും സാമ്പത്തികമായി മുന്നേറ്റം നടത്തിയിരുന്നു. കാരണം ലോക്ക്ഡൗൺ കാരണം ആളുകൾ പുറത്തിറങ്ങാതെ അവസ്ഥയിൽ എല്ലാവരും സോഷ്യൽ മീഡിയയെ കൂടുതൽ ആശ്രയിച്ചത് മെറ്റയ്ക്കും തുണയായി. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുകയും ആളുകൾ വീണ്ടും പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്തതോടെ വരുമാന വളർച്ച കുറയാൻ തുടങ്ങി. മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഓൺലൈൻ പരസ്യങ്ങൾ നഷ്ടപ്പെട്ടത്  മെറ്റയുടെ ദുരിതങ്ങൾക്ക് വലിയൊരു കാരണമായി. തുടർന്ന്, ഈ സാമ്പത്തിക വർഷം ആദ്യം മെറ്റ ചരിത്രത്തിലെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് രേഖപ്പെടുത്തി. 

2004-ൽ ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചെലവ് ചുരുക്കൽ നടപടിയാണ് ഇത്. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്‍റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാൻ മെറ്റാ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. ജീവനക്കാരെ പിരിച്ചുവിടുന്നത് അതിൽ ഒരു മാർഗം മാത്രമായിരിക്കും.

Follow Us:
Download App:
  • android
  • ios