ഒരൊറ്റ ദിവസം; അമേരിക്കന്‍ വ്യോമാക്രമണം ഇന്ധന-സ്വര്‍ണവിലയില്‍ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്
കഴിഞ്ഞ 7 മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്കാണ് ക്രൂഡ് ഓയിൽ വില കുതിച്ചത്
കൊച്ചി: ഇറാഖിലെ അമേരിക്കൻ വ്യോമാക്രമണം ഇന്ധനവിലയിലും സ്വര്‍ണവിലയിലും വന്‍ കുതിപ്പാണ് ഉണ്ടാക്കുന്നത്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. ഒറ്റദിവസത്തിൽ നാല് ശതമാനത്തോളം വർധനനവാണ് ക്രൂഡ് ഓയിലിന്‍റെ കാര്യത്തിലുണ്ടായത്. സ്വർണവിലയും സർവ്വകാലറെക്കോർഡിലെത്തിയിട്ടുണ്ട്.
അമേരിക്കൻ വ്യോമാക്രമണത്തെ തുടർന്ന് കഴിഞ്ഞ 7 മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്കാണ് ക്രൂഡ് ഓയിൽ വില കുതിച്ചത്. ആഗോളവിപണിയിൽ ബ്രെൻഡ് ക്രൂഡ് ബാരലിന് 3.55 ശതമാനം വില കൂടി 68.60 ഡോളറിലെത്തി. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരൽ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.
ആഗോളവിപണിയിലെ വിലവർധന ആഭ്യന്തരവിപണിയേയും സ്വാധീനിച്ചു. പൊതുമേഖലാ എണ്ണക്കന്പനികൾ ഇതിനോടകം പെട്രോളിന്റെയും ഡീസലിന്റേലും വില കൂട്ടി. പെട്രോളിന് പത്ത് പൈസയും ഡീസലിന് 16 പൈസയും ഇന്ന് കൂടി. കൊച്ചിയിൽ പെട്രോളിന് 77.47 ഉം ഡീസലിന് 72.12 ആണ് ഇന്നത്തെ നിരക്ക്.
സ്വർണവിലയും സർവ്വകാല റെക്കോർഡിലെത്തി. രാവിലെ പവന് 120 രൂപ കൂടി 29680 ലാണ് സ്വർണവില. ആഗോളവിപണിയിൽ ഒറ്റദിവസത്തിനുള്ളിൽ ട്രോയ് ഔൺസ് സ്വർണത്തിന് 11 ഡോളർ വർധിച്ച് 1554 ഡോളറിലുമെത്തി. ഡിസംബറോടെ രാജ്യാന്തരനിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. സാധാരണക്കാർക്ക് സ്വർണം വാങ്ങൽ കൂടുതൽ പ്രയാസമായപ്പോൾ നിക്ഷേപകർക്ക് വൻനേട്ടമാണ് കഴിഞ്ഞ ഒരുമാസത്തിനിടെ ഉണ്ടായത്. സ്വർണവില പവന് മുപ്പതിനായിരം കടന്നേക്കുമെന്നാണ് സൂചന.