Asianet News MalayalamAsianet News Malayalam

ആമസോണിന് 'ചെക്ക്' വെച്ച് ഫ്യൂച്ചർ റീടെയ്ൽ; നിയമ പോരാട്ടത്തിൽ പുതിയ ട്വിസ്റ്റ്

സിങ്കപ്പൂരിലെ ആർബിട്രേഷൻ പാനലാണ് കേസിൽ വാദം കേൾക്കുന്നത്. സമാന്തരമായി രണ്ട് കമ്പനികളും ഇന്ത്യയിലും നിയമപോരാട്ടം തുടരുന്നുണ്ട്

Future Retail asks court to declare arbitration with Amazon illegal
Author
Delhi, First Published Jan 3, 2022, 12:57 PM IST

ദില്ലി: ബിസിനസ് ലോകം ഉറ്റുനോക്കുന്ന ആമസോൺ - ഫ്യൂചർ റീടെയ്ൽ നിയമ പോരാട്ടത്തിൽ പുതിയ ചുവടുവെച്ച് കിഷോർ ബിയാനി കമ്പനി. ആമസോണിന്റെ ആർബിട്രേഷൻ നടപടികൾ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആമസോണും ഫ്യൂചർ റീടെയ്ലുമായുള്ള 2019 ലെ കരാർ റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഫ്യൂചർ റീടെയ്ൽ മുന്നോട്ട് പോകുന്നത്.

നേരത്തെ ഫ്യൂചർ റീടെയ്‌ലിൽ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ചൂണ്ടിക്കാട്ടി, കിഷോർ ബിയാനി കമ്പനിയെ ഏറ്റെടുക്കാനുള്ള റിലയൻസ് നീക്കത്തിന് തടയിടുകയാണ് ആമസോൺ. നേരത്തെ ഫ്യൂചർ റീടെയ്ൽ കമ്പനിയിൽ നിക്ഷേപം നടത്തിയപ്പോൾ ആമസോൺ വിവരങ്ങൾ മറച്ചുവെച്ചെന്ന് കണ്ടെത്തിയാണ് കരാർ സിസിഐ റദ്ദാക്കിയത്.

സിങ്കപ്പൂരിലെ ആർബിട്രേഷൻ പാനലാണ് കേസിൽ വാദം കേൾക്കുന്നത്. സമാന്തരമായി രണ്ട് കമ്പനികളും ഇന്ത്യയിലും നിയമപോരാട്ടം തുടരുന്നുണ്ട്. ഫ്യൂചർ റീടെയ്‌ലിന്റെ പുതിയ ഹർജിയിൽ ഈയാഴ്ച തന്നെ ദില്ലി ഹൈക്കോടതി വാദം കേൾക്കുമെന്നാണ് കരുതുന്നത്. നിയമനടപടികൾ നിർത്തിവെക്കണമെന്ന ഫ്യൂചർ ഗ്രൂപ്പിന്റെ ആവശ്യം സിങ്കപ്പൂർ ആർബിട്രേഷൻ പാനൽ നിരാകരിച്ചതോടെയാണ് കിഷോർ ബിയാനി കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഫ്യൂചർ ഗ്രൂപ്പ് 2019 ലെ കരാർ നിബന്ധനകൾ ലംഘിച്ചുവെന്നാരോപിച്ചാണ് ആമസോൺ നിയമപോരാട്ടത്തിന് ഇറങ്ങിയത് തന്നെ. ഈ വാദത്തിന് സിങ്കപ്പൂരിലെ ആർബിട്രേറ്ററുടെയും ഇന്ത്യയിലെ കോടതികളിലും പിന്തുണയും കിട്ടി. എന്നാൽ ഒരു തെറ്റും ചെയ്തില്ലെന്നാണ് ഫ്യൂചർ ഗ്രൂപ്പിന്റെ നിലപാട്. സിസിഐ നിലപാടിന് കോടതിയുടെ അംഗീകാരം ലഭിക്കുന്ന പക്ഷം റിലയൻസുമായുള്ള ഇടപാടിൽ ഫ്യൂചർ ഗ്രൂപ്പിന് മുന്നോട്ട് പോകാനാവും. ആമസോണിന്റെ നിയമപോരാട്ടത്തിന് ചെക്ക് വെച്ചിരിക്കുകയാണ് ഫ്യൂചർ റീടെയ്ൽ.

Follow Us:
Download App:
  • android
  • ios