നിർണായക പദവിയിലേക്ക് ആളെ അന്വേഷിച്ച് ഗൗതം അദാനി
പുതിയ നേതാവിനെ തിരഞ്ഞ് ഗൗതം അദാനി. എൻഡിടിവി എന്ന ലക്ഷ്യത്തിനു ശേഷം അദാനിയുടെ കണ്ണുകൾ പുതിയ ലക്ഷ്യത്തിലേക്കോ.
ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി, കമ്പനിയിലെ നിർണായക പദവി വഹിക്കാൻ പുതിയ നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അദാനി എന്റർപ്രൈസസിന്റെ ലയന, ഏറ്റെടുക്കൽ പ്രവർത്തികൾക്ക് പുതിയ തന്ത്രം മെനഞ്ഞ് ചുക്കാൻ പിടിക്കാൻ കഴിവുള്ള മേധാവിയെയാണ് അദാനി അന്വേഷിക്കുന്നത് എന്നാണ് റിപ്പോർട്ട്. കമ്പനിയിൽ നിലവിൽ ലയന, ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വിനോദ് ബഹേറ്റി മറ്റൊരു സ്ഥാനത്തേക്ക് മാറുന്നതോടെയാണ് പുതിയ നേതാവിന്റെ ആവശ്യം കമ്പനിക്ക് ഉണ്ടാകുക. എന്നാൽ റിപ്പോർട്ടുകളോട് അദാനി എന്റർപ്രൈസസ് പ്രതികരിച്ചിട്ടില്ല.
Read Also: എയർ ഇന്ത്യയ്ക്കായി 4 ബില്യൺ ഡോളർ; വമ്പൻ പദ്ധതിയുമായി ടാറ്റ
ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ഇലോൺ മസ്‌കിനെയും ജെഫ് ബെസോസിനെയും കഴിഞ്ഞാൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കോടീശ്വരനാണ് ഗൗതം അദാനി. 60 കാരനായ അദാനി കഴിഞ്ഞ മാസം ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് മൂന്നാം സ്ഥാനം ഉറപ്പാക്കിയത്. ആദ്യമായാണ് ഒരു ഏഷ്യൻ വ്യക്തി സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്നത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ ബിൽ ഗേറ്റ്‌സിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ സമ്പന്നനായ വ്യക്തിയായി. 2022ൽ മാത്രം ഗൗതം അദാനി തന്റെ സമ്പത്തിൽ 60.9 ബില്യൺ ഡോളർ കൂട്ടിച്ചേർത്തു,
കൽക്കരി വ്യവസായത്തിനപ്പുറം ഡാറ്റാ സെന്ററുകൾ, വിമാനത്താവളങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ, മാധ്യമങ്ങൾ, ആരോഗ്യ പരിപാലനം എന്നിവയുൾപ്പെടെയുള്ള മേഖലകളിലേയ്‌ക്ക് അദാനി എന്റർപ്രൈസസ് പടർന്നു പന്തലിച്ചിട്ടുണ്ട്. തന്റെ സാമ്രാജ്യത്തെ വൈവിധ്യവത്കരിക്കുകയാണ് അദാനി. ഗ്രീൻ എനർജിയിൽ 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും അദാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ-മേഖല തുറമുഖം, എയർപോർട്ട് ഓപ്പറേറ്റർ, സിറ്റി-ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ, കൽക്കരി ഖനനം തുടങ്ങി അദാനി ചുവടുറപ്പിച്ച മേഖലകൾ ഒരുപാടാണ്. 10.5 ബില്യൺ ഡോളറിന്റെ ഇടപാടിൽ ഹോൾസിം എജിയുടെ ഇന്ത്യയിലെ സിമന്റ് ബിസിനസ്സ് വാങ്ങാനും അദാനി കരുക്കൾ നീക്കുന്നു. എൻഡിടിവി ഓഹരികൾ വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കിയത് അദാനിയെ അടുത്തിടെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.
Read Also: എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ