വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തിയാണ് പട്ടിക പുറത്തുവിട്ടത്

ജോലി ചെയ്യുന്നവരുടെ ക്ഷേമം സംബന്ധിച്ച സര്‍വ്വെയില്‍ ആഗോള റാങ്കിംഗില്‍ ഇന്ത്യ രണ്ടാമത്. തുര്‍ക്കി ഒന്നാമത് എത്തിയപ്പോള്‍ ജപ്പാനാണ് ഏറ്റവും പിന്നില്‍. മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടാണ് സര്‍വ്വെ നടത്തിയത്. ജീവനക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തിയാണ് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്. 

30 രാജ്യങ്ങളിലായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 30,000 ത്തില്‍ അധികം ആളുകള്‍ക്കിടയില്‍ സര്‍വ്വെ നടത്തിയാണ് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫലം പുറത്തുവിട്ടത്. തുർക്കിയുടെ സ്കോര്‍ 78 ശതമാനമാണ്. ഇന്ത്യയുടേത് 76 ശതമാനവും ചൈനയുടേത് 75 ശതമാനവുമാണ്. ജപ്പാന്‍റെ സ്കോര്‍ 25 ശതമാനം മാത്രമാണ്. ആഗോള ശരാശരി 57 ശതമാനമാണ്. 

തൊഴിലും തൊഴിൽ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിൽ ജാപ്പനീസ് വ്യവസായം പേരുകേട്ടതാണ്. എന്നാല്‍ ജീവനക്കാർ സന്തുഷ്ടരല്ലെങ്കിൽ ജോലി മാറുന്നത് ഇവിടെ ബുദ്ധിമുട്ടാണെന്നാണ് സര്‍വ്വെ ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം അന്താരാഷ്ട്ര സർവ്വെകളിൽ ജപ്പാന്‍ പൊതുവെ സ്ഥിരമായി പിന്നില്‍പ്പോവാറുണ്ടെന്ന് ബിസിനസ് മേഖലയില്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്ന റോഷെൽ കോപ്പ് പറഞ്ഞു. തൊഴിലിടത്തിലെ സമ്മര്‍ദം കാരണം ജപ്പാനിലെ തൊഴിലാളികള്‍ സംതൃപ്തരല്ലാത്ത സാഹചര്യമുണ്ടെന്ന് റോഷെൽ പറഞ്ഞു. മക്കിൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം ജോലി സ്ഥലത്ത് നല്ല അനുഭവങ്ങളുള്ള തൊഴിലാളികളുടെ ആരോഗ്യവും മെച്ചപ്പെട്ടതാണ്. അവര്‍ക്ക് പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും നല്ല പ്രകടനം കാഴ്ച വെയ്ക്കാനും കഴിയുന്നുവെന്ന് മക്കിൻസി സര്‍വ്വെ പറയുന്നു.

അതിവേഗം കാനഡ വിട്ട് കുടിയേറ്റക്കാർ; കാരണം ഇത്

മുതിർന്ന ആളുകളില്‍ മിക്കവാറും എല്ലാവരും ഉണർന്നിരിക്കുന്ന സമയത്തില്‍ ഭൂരിഭാഗവും ജോലിസ്ഥലത്താണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യത്തെ തൊഴിലുടമകള്‍ സ്വാധീനിക്കുന്നുവെന്നും മക്കിന്‍സി സര്‍വെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം