സ്വർണാഭരണങ്ങൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ: കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നിവേദനം നൽകി എകെജിഎസ്എംഎ സംഘം
എച്ച്‍യുഐഡി മാനദണ്ഡപ്രകാരം മൂന്ന് മുദ്രകളാണ് ആഭരണങ്ങളിൽ പതിപ്പിക്കേണ്ടത്.
ദില്ലി: സ്വർണാഭരണങ്ങൾക്ക് എച്ച്‍യുഐഡി (ഹാൾമാർക്കിംഗ് യൂണിക് ഐഡന്റിഫിക്കേഷൻ) പതിക്കണമെന്ന നിയമം നടപ്പാക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ). ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന് അസോസിയേഷൻ നിവേദനം നൽകി.
ജൂലൈ ഒന്ന് മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കിയത് സ്വർണ വ്യാപാര മേഖലയിലുളളവരെ ബുദ്ധിമുട്ടിലാക്കിയതായി അസോസിയേഷൻ വ്യക്തമാക്കി. മുൻപ് ഉണ്ടായിരുന്ന ഹാൾമാർക്കിംഗ് രീതി രണ്ട് വർഷത്തേക്ക് കൂടി തുടരാൻ അനുവദിക്കണം. വ്യാപാര സ്ഥാപനത്തിന്റെ പേര് കൂടി ആഭരണത്തിൽ ചേർക്കാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
എച്ച്‍യുഐഡി പതിക്കുന്നതുമായി ബന്ധപ്പെട്ട് ഹാൾമാർക്കിംഗ് സെന്ററുകളിൽ കാലതാമസം വരുന്നുണ്ട്. എച്ച്‍യുഐഡി മാനദണ്ഡപ്രകാരം മൂന്ന് മുദ്രകളാണ് ആഭരണങ്ങളിൽ പതിപ്പിക്കേണ്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona