സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ് രേഖപ്പെടുത്തി, ഒരു പവൻ സ്വർണത്തിന് 1,14,760 രൂപയായി വില ഉയർന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും, ചൈനയും റിസർവ് ബാങ്കും സ്വർണം വാങ്ങിക്കൂട്ടുന്നതും, ഡോളർ ദുർബലമായതുമാണ് വില കൂടാൻ പ്രധാന കാരണങ്ങൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 210 രൂപ വർധിച്ച് 14,345 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,760 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,785 രൂപയും പവന് 94,280 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് 5,920 രൂപയും പവന് 47,360 രൂപയുമാണ് വില.
ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന സ്വർണവില. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് മുകളിലെത്തി. ചൈന വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് വിപണിയിൽ ഡിമാൻ്റ് കൂട്ടി. അമേരിക്കൻ ഡോളർ ദുർബലമായതും തിരിച്ചടിയായി. ഇറാനെ ലക്ഷ്യമിട്ട് മധ്യേഷ്യയിൽ അമേരിക്ക സൈനിക വിന്യാസം കൂട്ടിയത് ആഗോള വിപണിയിൽ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം സ്വർണം വാങ്ങാൻ രംഗത്തിറങ്ങിയതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്.


