200 ജീവനക്കാരെ പിരിച്ചുവിടാൻ ഈ ടെക് കമ്പനി; പുറത്താകുക ആരൊക്കെ

Synopsis
നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകുക എന്നതാണ് അടിസ്ഥാനപരമായി കമ്പനികളുടെ ലക്ഷ്യം.
കാലിഫോര്‍ണിയ: ടെക് ഭീമന്റെ ഗൂഗിൾ ആഗോള തലത്തിൽ 200 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനി എഐ വികസനത്തിലേക്കും ഡാറ്റാ സെന്ററുകളിലേക്കും നിക്ഷേപങ്ങൾ നടത്തുമ്പോൾ മറ്റ് മേഖലകളിലെ നിക്ഷേപങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് സൂചന. ടെക് വ്യവസായത്തിലെ തന്നെ ഒരു വലിയ പ്രവണതയുടെ ഭാഗമാണിത്. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകുക എന്നതാണ് അടിസ്ഥാനപരമായി കമ്പനികളുടെ ലക്ഷ്യം.
ഉപഭോക്താക്കളെ വേഗത്തിലും ഫലപ്രദമായും സേവിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിനായി ടീമുകളിലുടനീളം ചെറിയ മാറ്റങ്ങൾ വരുത്തുകയാണെന്ന് ഗൂഗിൾ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിട്ടുണ്ട്. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ ഗൂഗിളിലെ ജീവനക്കാരുടെ എണ്ണം 183,323 ആണ്. 2023 ജനുവരിയിൽ, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12,000 ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. ആഗോളതലത്തിലുള്ള ഗൂഗിളിൻ്റെ ജീവനക്കാരുടെ ഏകദേശം 6% വരും ഇത്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. ആൻഡ്രോയിഡ്, പിക്സൽ സ്മാർട്ട്‌ഫോണുകൾ, ക്രോം ബ്രൗസർ എന്നിവയിൽ പ്രവർത്തിക്കുന്ന ടീമുകൾ ഉൾപ്പെടുന്ന പ്ലാറ്റ്‌ഫോംസ് ആൻഡ് ഡിവൈസസ് വിഭാഗത്തിലെ നൂറുകണക്കിന് ജീവനക്കാരെ ഗൂഗിൾ അടുത്തിടെ പിരിച്ചുവിട്ടിരുന്നു.
കമ്പനിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത, ചെലവ് ചുരുക്കൽ നടപടികളും എഐയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവുമാണ് ഈ പിരിച്ചുവിടലുകൾക്ക് കാരണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ളവയിൽ നിക്ഷേപിക്കുന്നതിന് കമ്പനിക്ക് ഈ പിരിച്ചുവിടലുകൾ ആവശ്യമാണെന്ന് ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ ചൂണ്ടിക്കാട്ടിയിരുന്നു.
ടെക് കമ്വനികളെല്ലാംതന്നെ ഈ പ്രവണത കാണിക്കുന്നുണ്ട്. മറ്റ് പ്രധാന കമ്പനികളും പിരിച്ചുവിടലുകൾ നടത്തിയിട്ടുണ്ട്. ഫേസ്ബുക്ക്-മാതൃ കമ്പനിയായ മെറ്റ ജനുവരിയിൽ, താഴ്ന്ന പ്രകടനം കാഴ്ചവച്ച ഏകദേശം 5% പേരെ പിരിച്ചുവിട്ടിരുന്നു. അതേസമയം മെഷീൻ ലേണിംഗ് എഞ്ചിനീയർമാരെ വേഗത്തിൽ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സെപ്റ്റംബറിൽ മൈക്രോസോഫ്റ്റ് അതിന്റെ എക്സ്ബോക്സ് യൂണിറ്റിലെ 650 പേരെ പിരിച്ചുവിട്ടിരുന്നു. ആപ്പിൾ അതിന്റെ ഡിജിറ്റൽ ഗ്രൂപ്പിലെ ഏകദേശം 100 പേരെ പിരിച്ചുവിട്ടു.