പിരിമുറുക്കങ്ങൾ നിക്ഷേപകരിൽ ജാഗ്രത വർദ്ധിപ്പിച്ചെങ്കിലും വിദേശ നിക്ഷേപകർ പിൻവാങ്ങാതെ നിന്നത് വിപണിക്ക് മുതൽകൂട്ടായി.

ദില്ലി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങൾക്കിടയിലും വലിയ മാറ്റങ്ങളില്ലാതെ ഇന്ത്യൻ ഓഹരി സൂചികകൾ. ആഗോള വ്യാപാര യുദ്ധം മൂലം ഉയർന്ന പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും സാധ്യതയുണ്ടെന്ന് യുഎസ് ഫെഡറൽ റിസർവ് മുന്നറിയിപ്പ് എത്തിയിട്ടും ഇന്ന് ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. വിപണി തുറന്ന് ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 50 11% ഇടിഞ്ഞ് 24,388.9 ലെത്തി, ബിഎസ്ഇ സെൻസെക്സ് 0.07% കുറഞ്ഞ് 80,691.44 ആയി.

വിപണിയിൽ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ വിപണി ഈ സാഹചര്യങ്ങളെ പ്രതിരോധിക്കാൻ തയ്യാറാണ് എന്നുള്ളതിൻ്റെ സൂചനയാണ് ഇന്നത്തെയും ഇന്നലത്തെയും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. ബുധനാഴ്ച തുടർച്ചയായ പതിനഞ്ചാമത്തെ സെഷനിലും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങിയതായണ് റിപ്പോ‍ട്ട്. 5.3 ബില്യൺ ഡോളറിന്റെ വാങ്ങലാണ് വിപണിയിൽ നടന്നത്. 2020 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വാങ്ങൽ പരമ്പരയാണിത്,

കഴിഞ്ഞ മാസം കശ്മീരിലെ പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും മിസൈൽ ആക്രമണം നടത്തിയിരുന്നു. നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ ആക്രമണത്തെ പരമാധികാര ലംഘനമാണെന്ന് പറഞ്ഞുകൊണ്ട് പാക്കിസ്ഥാനും യുദ്ധ ഭീഷണിയുമായി എത്തിയിരുന്നു. ഈ പിരിമുറുക്കങ്ങൾ നിക്ഷേപകരിൽ ജാഗ്രത വർദ്ധിപ്പിച്ചെങ്കിലും വിദേശ നിക്ഷേപകർ പിൻവാങ്ങാതെ നിന്നത് വിപണിക്ക് മുതൽകൂട്ടായി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകളുടെ പ്രത്യാഘതങ്ങൾ യുഎസ് കേന്ദ്ര ബാങ്ക് വിലയിരുത്തി. ഇത് പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും അപകടസാധ്യത കൂട്ടിയതായി ചൂണ്ടികാട്ടി. എന്നാൽ ഇതും ഇന്ത്യൻ വിപണിയെ ബാധിച്ചിട്ടില്ല. ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതുപോലെ പലിശനിരക്ക് സ്ഥിരമായി നിലനിർത്തിയതിനെത്തുടർന്ന്, വ്യാഴാഴ്ച ഏഷ്യൻ വിപണികളും മന്ദതയിലായിരുന്നു.