ഇന്ത്യന്‍ തേയില കയറ്റുമതി 2024-ല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. 255 ദശലക്ഷം കിലോഗ്രാം തേയിലയാണ് രാജ്യം കയറ്റുമതി ചെയ്തത്

ന്ത്യന്‍ തേയില ബ്രാന്‍ഡിന് ആഗോളതലത്തില്‍ പ്രചാരം നല്‍കുന്നതിനായി ടീ ബോര്‍ഡ് ഓഫ് ഇന്ത്യയും സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യയും സംയുക്തമായി പ്രവര്‍ത്തിക്കും. ഇന്ത്യന്‍ തേയില വ്യവസായത്തെ വലിയ രീതിയില്‍ വിപണനം ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ടീ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് നൈപുണ്യം നല്‍കാനും ഈ മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കാനുമായി ടീ ടേസ്റ്റിംഗില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താനും ടീ ബോര്‍ഡിനോട് കേന്ദ്രം നിര്‍ദേശം നല്‍കി.

തേയില കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍

ഇന്ത്യന്‍ തേയില കയറ്റുമതി 2024-ല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. 255 ദശലക്ഷം കിലോഗ്രാം തേയിലയാണ് രാജ്യം കയറ്റുമതി ചെയ്തത്, ഇതില്‍ നിന്ന് 924 ദശലക്ഷം ഡോളര്‍ വരുമാനം ലഭിച്ചു. ഈ വളര്‍ച്ച നിലനിര്‍ത്തുന്നതിനായി, ടീ ബോര്‍ഡ് ഓഫ് ഇന്ത്യ പരമ്പരാഗത വിപണികള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ അന്താരാഷ്ട്ര വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. നിലവില്‍ ശ്രീലങ്കയെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ തേയില കയറ്റുമതിക്കാരാണ് ഇന്ത്യ. കനേഡിയന്‍, ഓസ്ട്രേലിയന്‍ വിപണികളില്‍ ഇന്ത്യന്‍ തേയില ഇനങ്ങളോടുള്ള താല്‍പ്പര്യം വര്‍ധിച്ചുവരുന്നതിനാല്‍ പരമ്പരാഗതമല്ലാത്ത വിപണികളെ കൂടി ടീ ബോര്‍ഡ് ലക്ഷ്യമിടുന്നു. ലോകത്തെ തേയില കയറ്റുമതിയുടെ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യുഎഇ, ഇറാന്‍, റഷ്യ, യുഎസ്എ, യുകെ, ഇറാഖ് എന്നിവയുള്‍പ്പെടെ 25-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ തേയില കയറ്റുമതി ചെയ്യുന്നു. കയറ്റുമതിയുടെ 96% കറുത്ത തേയിലയാണ്. അസം, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം എന്നിവയാണ് പ്രധാന തേയില ഉത്പാദന സംസ്ഥാനങ്ങള്‍. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന തേയിലയുടെ 80 ശതമാനത്തിലധികവും ആഭ്യന്തരമായി ഉപയോഗിക്കപ്പെടുന്നു. ഡാര്‍ജിലിംഗ്, അസം, നീലഗിരി, കാന്‍ഗ്ര എന്നിവയാണ് ഇന്ത്യന്‍ ചായയുടെ പ്രധാന ഇനങ്ങള്‍.