ചൈനയുടെ വില കുറഞ്ഞ സ്മാർട്ഫോണുകൾ വേണ്ടന്ന് വെക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം. കീശ കീറാതെ ഫോണുകൾ വാങ്ങാം 

ദില്ലി: രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയായ ഇന്ത്യയിൽ നിന്നും വില കുറഞ്ഞ ചൈനീസ് ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Read Also: ബെർണാഡ് അർനോൾട്ടിനെ വീഴ്ത്തി അദാനി; ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നൻ

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ചൈനീസ് മൊബൈൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന 12,000 രൂപയിൽ താഴെയുള്ള ഹാൻഡ്‌സെറ്റുകളുടെ വിൽപ്പന നിരോധിക്കാൻ നിർദ്ദേശമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തിൽ ഇന്ത്യൻ കമ്പനികളുടെ മേൽകൈ വർദ്ധിപ്പിക്കും. എന്നാൽ വിദേശ ബ്രാൻഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനർത്ഥമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി പറഞ്ഞു. 

2025-26 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനവും 120 ബില്യൺ ഡോളറിന്റെ കയറ്റുമതിയും കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ ഉൽപ്പാദനം ഏകദേശം 76 ബില്യൺ യുഎസ് ഡോളറാണ്. അതായത് നാല് മടങ്ങ് വർധനവാണ് ലക്ഷ്യം. 

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

ആഭ്യന്തര ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിവയ്‌ക്ക് പുറമേ കയറ്റുമതി വർധിപ്പിക്കേണ്ടതും അനിവാര്യമാണ്. കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഉഭയകക്ഷി, പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 

ഇന്ത്യയിൽ 2022 ജൂൺ വരെയുള്ള പാദത്തിൽ 12,000ത്തിന് താഴെയുള്ള സ്‌മാർട്ട്‌ഫോണുകളുടെ വില്പന എടുക്കുകയാണെന്നുണ്ടെങ്കിൽ അകെ വിറ്റ അളവിന്റെ മൂന്നിലൊന്ന് ചൈനീസ് ബ്രാന്‍റുകളാണ് നേടിയത് ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 80 ശതമാനം ചൈനീസ് ബ്രാന്‍റുകളാണ് എന്നും കണക്കുകള്‍ പറയുന്നു.