സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതിലൂടെ ഭവന നിര്‍മാതാക്കള്‍ക്ക് നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സാധിക്കും

പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ വീട് വില കുറയുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍. എന്നാല്‍, നിര്‍മ്മാണ മേഖലയിലെ സങ്കീര്‍ണ്ണമായ നികുതി ഘടനയും സ്ഥലവില ജിഎസ്ടിക്ക് പുറത്താണെന്നതും കാരണം, പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ സമയമെടുക്കും. എന്നിരുന്നാലും, സിമന്റ്, മാര്‍ബിള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളുടെ നികുതി കുറഞ്ഞത് ഭവന നിര്‍മാതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

കുറച്ചുകൂടി കാത്തിരിക്കണം

പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അതനുസരിച്ച് വീടുകള്‍ക്ക് വില കുറയാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബര്‍ 22-ന് നിലവില്‍ വന്ന പുതിയ ജിഎസ്ടി വ്യവസ്ഥകള്‍, ഭവന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതിഘടന സങ്കീര്‍ണ്ണമാണ്. ഒരു ഭവന നിര്‍മാണ പദ്ധതിയുടെ മൊത്തം ചെലവിന്റെ പകുതിയോളം വരുന്നത് സ്ഥലത്തിന്റെ വിലയാണ്. ജിഎസ്ടി പരിധിക്ക് പുറത്താണ് ഭൂമി. അതേസമയം, സിമന്റ്, സ്റ്റീല്‍, ടൈലുകള്‍ തുടങ്ങിയ നിര്‍മാണ വസ്തുക്കള്‍ക്ക് വ്യത്യസ്ത നികുതി നിരക്കുകളാണ്. അതിനാല്‍, പുതിയ ജിഎസ്ടി നിരക്കുകളുടെ സ്വാധീനം വ്യക്തമായി വിലയിരുത്താന്‍ ഭവന നിര്‍മാതാക്കള്‍ കൂടുതല്‍ സമയമെടുക്കും.

വിലക്കുറവ് എപ്പോള്‍?

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇന്‍പുട്ട് ചെലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന വിലയിരുത്തലിന് ശേഷം മാത്രമേ പുതിയ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയൂ. അതിനാല്‍, വീടുകളുടെ വിലയില്‍ കാര്യമായ കുറവ് ഉണ്ടാകുമോ എന്നത് ഈ മാറ്റങ്ങള്‍ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

സിമന്റ് വില കുറഞ്ഞേക്കും

സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതിലൂടെ ഭവന നിര്‍മാതാക്കള്‍ക്ക് നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഇത് വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കും. തല്‍ക്കാലം, ഭവന വായ്പയെടുത്ത് ഉടനെ വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വലിയ വിലക്കുറവ് പ്രതീക്ഷിക്കരുതെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ പറയുന്നു. നിലവില്‍, ഭവന നിര്‍മാതാക്കള്‍ ഉത്സവകാല ഓഫറുകളും ആകര്‍ഷകമായ പേയ്‌മെന്റ് പ്ലാനുകളും നല്‍കി വില്‍പ്പന മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.