സെബി ചെയർമാനാണ് ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കത്തയച്ചിരിക്കുന്നത്
മുംബൈ: ഒയോ ഐപിഒക്കുള്ള നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റാലിറ്റി സംഘടനയായ എഫ് എച് ആർ ഐ സെബിയെ സമീപിച്ചു. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് കാരണം പറഞ്ഞാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ആരോപണം പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് കമ്പനി.
സെബി ചെയർമാനാണ് ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കത്തയച്ചിരിക്കുന്നത്. ഇതിനു മുൻപ് ഒക്ടോബർ മാസത്തിലും ഇതേ ആവശ്യവുമായി സംഘടന സെബിയെ സമീപിച്ചിരുന്നു. കോടതിയിൽ കമ്പനിക്കെതിരായ ഉള്ള കേസുകൾ വെളിപ്പെടുത്തില്ലെന്ന് അടക്കം ഐപിഒയുമായി ബന്ധപ്പെട്ട അപേക്ഷയിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്നായിരുന്നു സംഘടനയുടെ അന്നത്തെ ആരോപണം.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജ സൃഷ്ടിയും തെറ്റിദ്ധാരണാജനകവുമാണെന്ന് ഒയോ കമ്പനി ആരോപിക്കുന്നു. ഈ വർഷം ഒക്ടോബറിലാണ് ഒയോ ഇനീഷ്യൽ പബ്ലിക് ഓഫറിലേക്കുള്ള ആദ്യ ചുവടു വെച്ചത്. 8430 കോടി രൂപ ഐപിഒയിലൂടെ നിക്ഷേപമായി സമാഹരിക്കാനാണ് കമ്പനിയുടെ ശ്രമം. ഹോട്ടലുടമകൾ ശക്തമായ എതിർപ്പുന്നയിക്കുമ്പോൾ ഒയോയുടെ ഭാവി എന്തായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.
