സമഗ്ര സാമ്പത്തിക പാക്കേജ് ഇടം നേടിയില്ല; ബജറ്റിൽ നിരാശയോടെ വിനോദസഞ്ചാര മേഖല സംരംഭകർ
ടൂറിസം മാർക്കറ്റിംഗിനായി നൂറ് കോടി വകയിരുത്തിയത് പ്രതീക്ഷ നൽകുന്നതാണെന്ന കാര്യം ഇവർ വിസ്മരിക്കുന്നതുമില്ല. പലിശ രഹിത വായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡുമൊക്കെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
തിരുവനന്തപുരം: സമഗ്ര സാമ്പത്തിക പാക്കേജ് എന്ന ആവശ്യം ബജറ്റിൽ ഇടംനേടാത്തതിന്‍റെ നിരാശയിലാണ് വിനോദസഞ്ചാര മേഖലയിലെ സംരംഭകർ. ടൂറിസം മാർക്കറ്റിംഗിനായി നൂറ് കോടി വകയിരുത്തിയത് പ്രതീക്ഷ നൽകുന്നതാണെന്ന കാര്യം ഇവർ വിസ്മരിക്കുന്നതുമില്ല. പലിശ രഹിത വായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡുമൊക്കെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
Read Also: 'ഇത്ര വേഗം നടപടി ഉണ്ടാകുമെന്ന് കരുതിയില്ല'; ധനമന്ത്രിയുടെ ഇടപെടലില്‍ നന്ദി പറഞ്ഞ് സ്നേഹ...
കൊവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖയിലെ തൊഴിലാളികൾക്ക് ആശ്വാസമാണ് ക്ഷേമനിധി ബോർഡ് എന്ന പ്രഖ്യാപനം. എന്നാൽ ടൂറിസം മേഖലയ്ക്ക് ആകെ ഉണർവേകുന്ന സമഗ്ര സാമ്പത്തിക പാക്കേജ് ആയിരുന്നു ഹൗസ് ബോട്ട് മേഖലയിലെ വ്യവസായികൾ ഉൾപ്പെടെ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ടൂറിസം ഹബ്ബ് ആയ ആലപ്പുഴയുടെ സ്വന്തം ധനമന്ത്രി പക്ഷെ അക്കാര്യത്തിൽ നിരാശപ്പെടുത്തി.
വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കാനുള്ള നൂറ് കോടിയുടെ ടൂറിസം മാർക്കറ്റിംഗ് പ്രതീക്ഷ നൽകുന്നതാണ്. കേരളം സുരക്ഷിത ഇടമെന്ന ക്യാമ്പയിൻ കൂടുതൽ സഞ്ചാരികളെ എത്തിക്കുമെന്നാണ് സംരംഭകർ കരുതുന്നത്. പലിശ രഹിത വായ്പയെ പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും മുൻപ് പ്രഖ്യാപിച്ച് പാളിപ്പോയ പദ്ധതിയാണിത്. ബാങ്കുകൾ ടൂറിസം സംരംഭകർക്ക് വായ്പ നിഷേധിച്ചതായിരുന്നു കാരണം. എന്നാൽ സർക്കാരിന്‍റെ സ്വന്തം ബാങ്കായി കേരള ബാങ്കിൽ നിന്ന് വായ്പ നൽകിയാൽ പദ്ധതി ഗുണം ചെയ്യുമെന്ന് വ്യവസായികൾ പറയുന്നു. കൊവിഡ് മൂലം നിലച്ചുപോയ ചാമ്പ്യൻസ് ബോട്ട് ലീഗ് വീണ്ടും തുടങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: സ്റ്റാര്‍ട്ട് അപ്പുകള്‍ ഇനി 'സ്മാര്‍ട്ടാ'കും; സ്റ്റാർട്ട് അപ്പ് മിഷനായി ബജറ്റിൽ ആറിന പരിപാടികൾ...