ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളിൽ ഒന്നായ ഡാബർ, പതഞ്ജലിയുടെ ച്യവനപ്രാശ് പരസ്യത്തിനെതിരെ 2024 ഡിസംബറിൽ ആണ് കോടതിയെ സമീപിക്കുന്ന

മുംബൈ: ച്യവനപ്രാശിന്റെ പരസ്യങ്ങളെച്ചൊല്ലി ഡാബർ ഇന്ത്യയുമായുള്ള തർക്കത്തിൽ പതഞ്ജലി വീണ്ടും അപ്പീൽ നൽകിയതിനെതിരെ പ്രതികരിച്ച് ദില്ലി ഹൈക്കോടതി. അപ്പീൽ പിൻവലിച്ചില്ലെങ്കിൽ കമ്പനിക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് പതഞ്ജലി ആയുർവേദ ലിമിറ്റഡിനും പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിനും കോടതി മുന്നറിയിപ്പ് നൽകി. പരസ്യ പ്രചാരണത്തിൽ നിന്ന് അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന മുൻ ഉത്തരവിനെ എതിർക്കാനുള്ള പതഞ്ജലിയുടെ തീരുമാനത്തിനെതിരെ, ഈ ആഴ്ച അപ്പീൽ കേട്ട ജസ്റ്റിസ് സി ഹരിശങ്കർ, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രംഗത്തെത്തി. ജൂലൈയിൽ പാസാക്കിയ യഥാർത്ഥ ഉത്തരവ് പരസ്യം പൂർണ്ണമായി പിൻവലിക്കാൻ നിർബന്ധിക്കുന്നില്ല, മറിച്ച് നിർദ്ദിഷ്ട ആക്ഷേപകരമായ വരികൾ ഇല്ലാതാക്കാൻ മാത്രമേ പതഞ്ജലിയോട് നിർദ്ദേശിച്ചിട്ടുള്ളൂവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളിൽ ഒന്നായ ഡാബർ, പതഞ്ജലിയുടെ ച്യവനപ്രാശ് പരസ്യത്തിനെതിരെ 2024 ഡിസംബറിൽ ആണ് കോടതിയെ സമീപിക്കുന്നത്. ച്യവൻപ്രാശ് ഉൽപ്പന്നങ്ങളെ അവഹേളിക്കുന്ന തരത്തിൽ പതഞ്ജലി പരസ്യം നൽകുന്നുവെന്നും പതഞ്ജലിയുടെ സ്ഥാപകനായ ബാബാ രാംദേവ് ഉൾപ്പെടുന്ന പരസ്യത്തിൽ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും ഡാബർ ആരോപിച്ചു, പരസ്യത്തിൽ ബാബ രാംദേവ് പറയുന്നത് "ആയുർവേദത്തിലും വേദപാരമ്പര്യങ്ങളിലും അറിവില്ലാത്തവർക്ക് 'യഥാർത്ഥ' ച്യവനപ്രാശ് നിർമ്മിക്കാൻ കഴിയില്ല" എന്നാണ്. ഈ പ്രസ്താവനയിലൂടെ ബാബ രാംദേവ് വ്യക്തമാക്കുന്നത് പതഞ്ജലിയുടെ ഉൽപ്പന്നം മാത്രമാണ് ആധികാരികമെന്നും മറ്റ് ബ്രാൻഡുകൾ നിലവാരമില്ലാത്തതോ വ്യാജമോ ആയത് ആണ് എന്ന് ഡാബർ ചൂണ്ടിക്കാട്ടി. പുരാതന ഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ളത് പോലെ ആയുർവേദ ചേരുവകൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ച്യവനപ്രാശ് നിർമ്മിക്കുന്ന മുഴുവൻ വിഭാഗത്തെയും പരസ്യം തരാം താഴ്ത്തി കാണിക്കുന്നുവെന്ന് ഡാബർ ആരോപിച്ചു. പതഞ്ജലിയുടെ ഇത്തരം അവകാശവാദങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വിപണിയിലെ എതിരാളികളെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്നും ഡാബർ ആരോപിച്ചു. ച്യവനപ്രാശ് വിഭാഗത്തിൽ 61.6% വിപണി വിഹിതം ഡാബറിനുണ്ട്.