ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്ക. അമേരിക്കന്‍ മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നതായി അമേരിക്ക

തീരുവയേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്ക. അമേരിക്കന്‍ മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. തീരുവ വിഷയത്തില്‍ കാനഡയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കവേ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആണ് ഇന്ത്യയുടെ ഉയര്‍ന്ന തീരുവകളെക്കുറിച്ച് പരാമര്‍ശിച്ചത്.

പതിറ്റാണ്ടുകളായി കാനഡ അമേരിക്കയെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ജനതയ്ക്കും ഇവിടുത്തെ തൊഴിലാളികള്‍ക്കും മേല്‍ കാനഡ ചുമത്തുന്ന തീരുവകളുടെ നിരക്കുകള്‍ പരിശോധിച്ചാല്‍, അത് വളരെ ഭയാനകമാണെന്നും കാനഡയില്‍ അമേരിക്കന്‍ ചീസിനും വെണ്ണയ്ക്കും ഏകദേശം 300 ശതമാനം ആണ് തീരുവയെന്നും അവര്‍ പറഞ്ഞു. അതിന് ശേഷമാണ് ഇന്ത്യയെക്കുറിച്ച് പ്രസ് സെക്രട്ടറി പരാമര്‍ശിച്ചത്. "ഇന്ത്യയില്‍ നോക്കൂ..അമേപരിക്കന്‍ മദ്യത്തിന് 150 ശതമാനം ആണ് തീരുവ. കെന്‍റക്കി ബര്‍ബണ്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ആണ് തീരുവ.'കരോലിന്‍ ലീവിറ്റ പറഞ്ഞു. ഇന്ത്യ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈടാക്കുന്ന താരിഫുകള്‍ കാണിക്കുന്ന ഒരു ചാര്‍ട്ട് വാര്‍ത്താസമ്മേളനത്തില്‍ ലിവീറ്റ് ഉയര്‍ത്തി കാട്ടി.

ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകളെ പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമര്‍ശിച്ചുവരികയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. ഉയര്‍ന്ന താരിഫ് നിരക്കുകള്‍ കാരണം ഇന്ത്യയുമായുള്ള വ്യാപാരം വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇത് അവരുടെ വ്യാപാര രീതികളുടെ വര്‍ദ്ധിച്ച സൂക്ഷ്മപരിശോധനയ്ക്ക് കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു 'ഇന്ത്യ നമ്മളില്‍ നിന്ന് വന്‍തോതില്‍ തീരുവ ഈടാക്കുന്നു. ഭീമമായ തുക. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ പോലും കഴിയില്ല... അവര്‍ ഇപ്പോള്‍ അവരുടെ തീരുവ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു, അവര്‍ ചെയതത് തുറന്നു കാട്ടപ്പെട്ടപ്പോള്‍ അവര്‍ തീരുവ കുറയ്ക്കാമെന്ന് സമ്മതിച്ചിക്കുന്നു"