ബഹുരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള ഫണ്ടുകള്‍ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ വഴിതിരിച്ചുവിടുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് എന്നിവ തടയുന്നതിനുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിനോട് ശക്തമായി ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ . ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം. സ്വന്തം മണ്ണില്‍ നിന്ന് ഉത്ഭവിക്കുന്ന ഭീകരതയ്ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നും, ബഹുരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള ഫണ്ടുകള്‍ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ വഴിതിരിച്ചുവിടുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി

എന്താണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ഗ്രേ ലിസ്റ്റ്?


കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ്, വ്യാപന ഫണ്ടിംഗ് എന്നിവ തടയുന്നതിനുള്ള സംവിധാനങ്ങളിലെ തന്ത്രപരമായ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയും വര്‍ദ്ധിച്ച നിരീക്ഷണത്തിലായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് എഫ്എടിഎഫ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. എഫ്എടിഎഫ ഒരു രാജ്യത്തെ വര്‍ദ്ധിച്ച നിരീക്ഷണത്തിലാക്കുമ്പോള്‍, പോരായ്മകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വേഗത്തില്‍ പരിഹരിക്കാന്‍ ആ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അത് കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാണെന്നും ഇത് സൂചിപ്പിക്കുന്നു. എഫ്എടിഎഫ് നയരൂപീകരണ സമിതിയായ പ്ലീനറി വര്‍ഷത്തില്‍ മൂന്ന് തവണയാണ് ചേരുന്നത് ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആണ് യോഗം.2018-ല്‍ പാകിസ്താനെ എഫ്എടിഎഫിന്‍റ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ഫണ്ടിംഗും തടയുന്നതിനുള്ള ഒരു കര്‍മ്മ പദ്ധതിയും അന്ന് നല്‍കിയിരുന്നു. അതിനുശേഷം 2022-ല്‍ ആണ് പാകിസ്താനെ ഈ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.

ഈ മാസം ആദ്യം പാകിസ്താന് ഐഎംഎഫിന്‍റെ സഹായ പാക്കേജ് അനുവദിക്കുന്നതിനെയും ഇന്ത്യ എതിര്‍ത്തിരുന്നു.