2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 825.3 ബില്യൺ ഡോളറിലെത്തിയതായി സർവേ വ്യക്തമാക്കുന്നു. സേവന കയറ്റുമതിയിലെ ശക്തമായ വളർച്ചയാണ് ഇതിന്റെ പ്രധാന കാരണം.

ദില്ലി: കയറ്റുമതിയിൽ റെക്കോർഡിട്ട് രാജ്യം. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 6.1% വളർച്ച കൈവരിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട്. ഫെബ്രുവരി 1 ന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026 ലെ സാമ്പത്തിക സർവേ ഇന്ന് മേശപ്പുറത്ത് വച്ചു. യുഎൻസിടിഎഡിയുടെ വ്യാപാര വികസന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതി കണക്കുകൾ വ്യക്തമാക്കിയിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 825.3 ബില്യൺ ഡോളറിലെത്തിയതായി സർവേ വ്യക്തമാക്കുന്നു. സേവന കയറ്റുമതിയിലെ ശക്തമായ വളർച്ചയാണ് ഇതിന്റെ പ്രധാന കാരണം.

2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.8 ശതമാനം മുതല്‍ 7.2 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ വാർഷിക വളർച്ചാ നിരക്ക് 29% ആണെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു.

ആഗോള അനിശ്ചിതത്വത്തിനിടയിലും സ്ഥിരതയുള്ള വളര്‍ച്ചയില്‍ റിപ്പോര്‍ട്ട് പ്രതീക്ഷ വയ്ക്കുന്നു. സമീപകാല സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍.അമേരിക്കയുമായുള്ള വ്യാപാര കരാര്‍ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 799 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബജറ്റവതരണത്തിനാകും ഇനി പാര്‍ലമെന്‍റ് സമ്മേളിക്കുക.

കേന്ദ്ര സർക്കാരിന്റെ മൂലധന ചെലവ് ഏകദേശം 4.2 മടങ്ങ് വർദ്ധിച്ചതായാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. മൂലധന ചെലവ് 2018 സാമ്പത്തിക വർഷത്തിലെ 2.63 ലക്ഷം കോടിയിൽ രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ 11.21 ലക്ഷം കോടിയായി. അതേസമയം, 2026 സാമ്പത്തിക വർഷത്തിലെ മൂലധന ചെലവ് 15.48 ലക്ഷം കോടിയാണ്, അടിസ്ഥാന സൗകര്യ വികസനങ്ങളെ ഒരു പ്രധാന വളർച്ചാ ഘടകമായി സ്ഥാപിക്കുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു.