ഇന്ത്യ - യുകെ വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു
ഡിസംബർ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്
ദില്ലി: ഇന്ത്യ-യുകെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. 16 ദിവസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി.
ഡിസംബർ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർടി പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
യുകെയിൽ നിന്നെത്തുന്ന യാത്രക്കാർ ഏഴ് ദിവസം ക്വറന്റീൻ നിർബന്ധമാക്കിയ ദില്ലി സർക്കാർ നടപടി യാത്രക്കാരെ വലച്ചു. യുകെയിൽ നിന്ന് ദില്ലിയിൽ എത്തിയ മലയാളികൾ ഉൾപ്പടെയുള്ളവർ എയർപ്പോർട്ടിൽ കുടുങ്ങി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയവരും ക്വാറന്റീനിൽ പോകണമെന്നാണ് നിർദേശം. വ്യോമയാന മന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശ പ്രകാരം പോസിറ്റീവ് ആയവർക്ക് മാത്രം ആണ് ദില്ലിയിൽ ക്വറന്റീൻ എന്ന് യാത്രക്കാർ വാദിക്കുന്നു. കണക്ഷൻ ഫ്ളൈറ്റിനായി ബോർഡിങ് പാസുമായി എത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്.