ഫാല്‍, തേജസ് വിമാനങ്ങള്‍ക്കൊപ്പം ഏറ്റവും മികച്ച രീതിയില്‍ ഇണങ്ങിച്ചേരുന്ന ഒന്നായിരിക്കും ഗ്രിപ്പന്‍

ആഗോള ആകാശയുദ്ധ രംഗത്തെ അത്യാധുനിക വിമാനങ്ങളായ 'ഗ്രിപ്പന്‍ ഇ' ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി സ്വീഡിഷ് പ്രതിരോധ കമ്പനിയായ സാബ് . വിമാനങ്ങള്‍ വെറുതെ വില്‍ക്കുക മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ ഏറോസ്‌പേസ് വ്യവസായ ശൃംഖല ഇന്ത്യയില്‍ കെട്ടിപ്പടുക്കാനാണ് കമ്പനിയുടെ നീക്കം. സിംഗപ്പൂര്‍ എയര്‍ഷോയില്‍ വെച്ച് സാബ് പ്രതിനിധികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റാഫേലിനും തേജസിനും കൂട്ടായി ഗ്രിപ്പന്‍ നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ റഫാല്‍, തേജസ് വിമാനങ്ങള്‍ക്കൊപ്പം ഏറ്റവും മികച്ച രീതിയില്‍ ഇണങ്ങിച്ചേരുന്ന ഒന്നായിരിക്കും ഗ്രിപ്പന്‍ ഇ എന്ന് സാബ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മൈക്കല്‍ ഫ്രാന്‍സണ്‍ പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കാന്‍ ഈ കരാറിലൂടെ സാധിക്കും.

ഗ്രിപ്പന്‍ ഇ-യുടെ പ്രത്യേകതകള്‍:

ആധുനിക സെന്‍സറുകള്‍: ശത്രുവിനെ വേഗത്തില്‍ കണ്ടെത്താനുള്ള ലോകോത്തര സെന്‍സറുകളും നെറ്റ്വര്‍ക്കിംഗ് സംവിധാനവും.

കൃത്രിമ ബുദ്ധി: എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ മറ്റ് വിമാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഗ്രിപ്പന്‍.

കുറഞ്ഞ ചിലവ്: ലോക വിപണിയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും ചിലവ് കുറഞ്ഞതും എന്നാല്‍ ഏറ്റവും ആധുനികവുമായ യുദ്ധവിമാനമാണിത്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ നേട്ടം

ഇന്ത്യന്‍ സര്‍ക്കാരിന് മുന്നില്‍ സാബ് വെച്ചിട്ടുള്ള വാഗ്ദാനം പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും.

300 കമ്പനികള്‍ക്ക് അവസരം: ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മുന്നൂറോളം കമ്പനികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വലിയ വ്യവസായ ശൃംഖലയാണ് സാബ് ലക്ഷ്യമിടുന്നത്.

സാങ്കേതികവിദ്യ കൈമാറ്റം: പ്രതിരോധ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതികവിദ്യ കൈമാറ്റത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്.

കയറ്റുമതി ഹബ്ബ്: ഇന്ത്യയെ ഒരു പ്രാദേശിക വ്യവസായ കേന്ദ്രമാക്കി മാറ്റി ഇവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

സോഫ്റ്റ്വെയര്‍ ഇന്ത്യയുടെ ഇഷ്ടത്തിന് മാറ്റാമെന്ന് വാഗ്ദാനം

മറ്റ് വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഗ്രിപ്പന്റെ സോഫ്റ്റ്വെയറുകളില്‍ മാറ്റം വരുത്താന്‍ നിര്‍മ്മാതാക്കളുടെ അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദേശ രാജ്യങ്ങളുടെ സഹായമില്ലാതെ തന്നെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ യുദ്ധവിമാനത്തിന്റെ സോഫ്റ്റ്വെയറില്‍ വരുത്താന്‍ ഇതിലൂടെ സാധിക്കും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ കൈമാറ്റം

കരാര്‍ ഒപ്പിട്ടാല്‍ മൂന്നാം വര്‍ഷം മുതല്‍ വിമാനങ്ങള്‍ കൈമാറാന്‍ തുടങ്ങുമെന്നാണ് സാബ് നല്‍കുന്ന ഉറപ്പ്. തുടക്കത്തില്‍ സ്വീഡനില്‍ നിര്‍മ്മിക്കുമെങ്കിലും പിന്നീട് വളരെ വേഗത്തില്‍ ഇന്ത്യയില്‍ തന്നെ വിമാനങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങും. വരുംകാല യുദ്ധമുറകളായ ഇലക്ട്രോണിക് വാര്‍ഫെയര്‍, നെറ്റ് സെന്‍ട്രിക് വാര്‍ഫെയര്‍ എന്നിവയില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.