കിംഗ്ഫിഷര്‍, ബിറ 91 തുടങ്ങിയ ഇന്ത്യൻ ബിയർ ബ്രാൻഡുകൾ ആഗോള വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഉപഭോക്താക്കളുടെ അഭിരുചികളിലെ മാറ്റവും പ്രവാസികളുടെ പിന്തുണയും ഇതിന് സഹായകമാകുമ്പോൾ, ഓരോ രാജ്യത്തെയും നിയമങ്ങളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും വലിയ വെല്ലുവിളികൾ ഉയർത്തുന്നു.

ആഗോള വിപണിയില്‍ ശക്തമാകാനുള്ള ശ്രമത്തില്‍ ഇന്ത്യയിലെ ബിയര്‍ ബ്രാന്റുകള്‍. കിംഗ്ഫിഷര്‍, ബിറ 91, ബീയങ്, ഗോഡ്ഫാദര്‍, മെഡൂസ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ആഗോള വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആഗോള ബിയര്‍ വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. 2024 ല്‍ ഏകദേശം 839.31 ബില്യണ്‍ ഡോളറായിരുന്ന ആഗോള വിപണി, 2030 ആകുമ്പോഴേക്കും 1,248.3 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. 6.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഈ വലിയ വിപണിയിലേക്കാണ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ കണ്ണ് വെക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്തുകൊണ്ട് വിദേശ വിപണി?

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളില്‍ വന്ന മാറ്റമാണ് ഈ പുതിയ നീക്കത്തിന് പിന്നില്‍. പണ്ട് 'സ്‌ട്രോങ്ങ്' ബിയറുകള്‍ക്ക് പിന്നാലെ പോയിരുന്നവര്‍ ഇന്ന് പ്രീമിയം, സ്മൂത്ത് ബിയറുകളിലേക്കും ക്രാഫ്റ്റ് ബിയറുകളിലേക്കും മാറിയിരിക്കുന്നു. നിലവാരമുള്ള ബിയറുകള്‍ നിര്‍മ്മിക്കുന്നതിലും ബ്രാന്‍ഡിംഗ് നടത്തുന്നതിലും ഇന്ത്യന്‍ കമ്പനികള്‍ കൈവരിച്ച വൈദഗ്ധ്യം വിദേശ വിപണിയില്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാന ലക്ഷ്യം: വിദേശ വിപണിയിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ആദ്യം തിരഞ്ഞെടുക്കുന്നത് ഗള്‍ഫ് മേഖലയാണ്. ഇന്ത്യക്കാരുമായുള്ള വൈകാരിക ബന്ധവും സമാനമായ രുചി താല്പര്യങ്ങളുമാണ് ഇതിന് കാരണം.

പ്രവാസികളുടെ പിന്തുണ: ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഈ ബ്രാന്‍ഡുകളുടെ ആദ്യകാല അംബാസഡര്‍മാരായി മാറുന്നു. ഇത് പുതിയ വിപണികളില്‍ വേരൂന്നാന്‍ കമ്പനികളെ സഹായിക്കുന്നു.

വെല്ലുവിളികള്‍ കുറവല്ല

വിദേശത്തേക്ക് മദ്യം കയറ്റുമതി ചെയ്യുന്നത് അത്ര എളുപ്പമല്ല. ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ലൈസന്‍സ്, ലേബലിംഗ്, ഇറക്കുമതി തീരുവ, പരസ്യ നിയന്ത്രണങ്ങള്‍ എന്നിവ വലിയ വെല്ലുവിളിയാണ്. ഇത് മറികടക്കാന്‍ പ്രാദേശിക കമ്പനികളുമായി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ കൈകോര്‍ക്കണം.ബിയറിന്റെ ഗുണനിലവാരം മാറാതെ വിദേശ രാജ്യങ്ങളിലെ വിപണികളില്‍ എത്തിക്കാന്‍ ശക്തമായ വിതരണ ശൃംഖല ആവശ്യമാണ്.