Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാതെ ഇന്ത്യന്‍ കമ്പനികള്‍

അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുറയുന്നതിന് ആനുപാധികമായി ഇന്ത്യയില്‍ എണ്ണ വിലയില്‍ മാത്രം കുറവ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, നേരത്തെ അന്താരാഷ്ട്രാ വിപണിയില്‍ എണ്ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോഴൊക്കെ രാജ്യത്തെ എണ്ണക്കമ്പനികളും വില വര്‍ദ്ധിപ്പിച്ചിരുന്നു. 

Indian companies without cutting prices after Despite falling oil prices in the international market
Author
First Published Nov 29, 2022, 8:26 AM IST


ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും അടച്ച് പൂട്ടല്‍ നേരിട്ടതോടെയാണ് ചൈനയിലെ ഇന്ധന ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായത്. ഇതോടെയാണ് അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ത്യയിലും അസംസ്‌കൃത എണ്ണയുടെ വില നവംബറിൽ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍, രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. 

രാജ്യത്ത് കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴന്ന നിലയിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 3 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ മാര്‍ച്ചില്‍ 127 ഡോളറായിരുന്ന എണ്ണ വില 80 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല. ചൈനയില്‍ നിന്നുള്ള ആവശ്യത്തിന് കുറവ് വന്നിട്ടും ഓപക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വിലയില്‍ ഇനിയും കുറവ് ഉണ്ടായേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദരും പറയുന്നു. 

എന്നാല്‍, അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുറയുന്നതിന് ആനുപാധികമായി ഇന്ത്യയില്‍ എണ്ണ വിലയില്‍ മാത്രം കുറവ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ അന്താരാഷ്ട്രാ വിപണിയില്‍ എണ്ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോഴൊക്കെ രാജ്യത്തെ എണ്ണക്കമ്പനികളും വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് അന്താരാഷ്ട്രാ വിപണിയിലെ വിലവര്‍ദ്ധന കാരണമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നായിരുന്നു എണ്ണക്കമ്പനികള്‍ പറഞ്ഞ ന്യായം. കഴിഞ്ഞ മെയ് മാസത്തിന് ശേഷം രാജ്യത്തെ എണ്ണ വിലയില്‍ കാര്യമായ ചലനം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഈ സമയത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ 10 രൂപയുടെ കുറവ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇതുവരെയായും രാജ്യത്തെ എണ്ണവില മാറ്റമില്ലാതെ തുടരുമ്പോള്‍ അന്താരാഷ്ട്രാ വിപണിയില്‍ എണ്ണ വില കുറഞ്ഞുകൊണ്ട് വരികയായിരുന്നു. 

മെയ് മാസത്തില്‍ ഇന്ത്യ ബാരലിന് 112 ഡോളറിനാണ് എണ്ണ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോളത് 80 ഡോളറായി കുറഞ്ഞു. അന്താരാഷ്ട്രാ വിപണിയില്‍ ബാരലിന് ഇത്രയും കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ബാരലില്‍ 30 ഡോളറിന് മേലെ എണ്ണ കമ്പനികള്‍ ലാഭം നേടുമ്പോഴും രാജ്യത്തെ എണ്ണ ഉപഭോക്താക്കള്‍ക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നതാണ് സത്യം. 

നിലവില്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ എണ്ണ വില കുറയ്ക്കാന്‍ സാധിക്കില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം എണ്ണ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുമോയെന്നാണ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത്. എന്നാല്‍, മെയ് മാസം എണ്ണ വില കുറച്ചാണ് നല്‍കുന്നതെന്നും ഈ നഷ്ടം നികത്താനായി ഇപ്പോള്‍ വില കുറയ്ക്കാന്‍ സാധ്യമല്ലെന്നുമാണ് എണ്ണക്കമ്പനികളും വാദിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഡീസൽ വിലയിൽ ലിറ്ററിന് 4 രൂപ വീതം നഷ്ടപ്പെടുന്നുണ്ടെന്നും അതേസമയം പെട്രോളിന് അവരുടെ മാർജിൻ പോസിറ്റീവ് ആയി മാറിയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞ സ്ഥിതിക്ക് പെട്രോള്‍ വിലിയില്‍ മാറ്റമുണ്ടാകുമോയെന്നാണ് രാജ്യത്തെ എണ്ണ ഉപഭോക്താക്കളും കാത്തിരിക്കുന്നത്. 

 


 

Follow Us:
Download App:
  • android
  • ios