വില കുത്തനെ ഉയർന്നിട്ടും ഉപഭോഗം കുറഞ്ഞില്ല, കോളടിച്ച് എണ്ണക്കമ്പനികൾ
പൊതുമേഖലാ ഇന്ധന കമ്പനികൾ 2.37 ദശലക്ഷം ടൺ പെട്രോളാണ് ജൂലൈയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വർധന.
മുംബൈ: ജൂലൈയിൽ ഇന്ധന ഉപഭോഗത്തിൽ വലിയ വർധന. പെട്രോൾ ഉപഭോഗം കൊവിഡിന് മുൻപത്തെ നിലയിലേക്ക് ഉയർന്നു. പൊതുമേഖലാ ഇന്ധന കമ്പനികൾ 2.37 ദശലക്ഷം ടൺ പെട്രോളാണ് ജൂലൈയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വർധന. 2019 ജൂലൈയിൽ, കൊവിഡ് എത്തുന്നതിന് മുൻപ് 2.39 ദശലക്ഷം ടണ്ണായിരുന്നു വിൽപ്പന. ഡീസൽ വിൽപ്പനയിൽ 12.36 ശതമാനമാണ് വർധന. 5.45 ദശലക്ഷം ടൺ ഡീസലാണ് മുൻവർഷത്തെ അപേക്ഷിച്ച് വിറ്റത്.
2019 ജൂലൈ മാസത്തെ അപേക്ഷിച്ച് ഡീസൽ വിൽപ്പന 10.9 ശതമാനം കുറവാണ്. മാർച്ചിന് ശേഷം തുടർച്ചയായി രണ്ടാമത്തെ മാസമാണ് ഇന്ധന ഉപഭോഗം ഇങ്ങിനെ വർധിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിനേക്കാൾ കുറവായിരുന്നു മെയ് മാസത്തിലെ ഇന്ധന ഉപഭോഗം. ജൂണിൽ വിൽപ്പന മെച്ചപ്പെടുകയായിരുന്നു.
പൊതുഗതാഗത മാർഗങ്ങളേക്കാൾ അധികമായി ഉപഭോക്താക്കൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചതാണ് പെട്രോൾ ഉപഭോഗം മഹാമാരിക്കാലത്തിന് മുൻപത്തെ നിലയിലെത്താൻ കാരണമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ എസ്എം വൈദ്യ പറയുന്നത്. മൂന്നാം തരംഗം മറ്റൊരു കൊവിഡ് ലോക്ക്ഡൗണിന് വഴിതുറന്നില്ലെങ്കിൽ നവംബറിൽ ഡീസൽ ഉപഭോഗവും കൊവിഡിന് മുൻപത്തെ നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona