സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം. ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്യാണി ഗ്രൂപ്പിന്  1200 കോടിയുടെ കയറ്റുമതി ഓർഡർ ലഭിച്ചു 

ദില്ലി: ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ്, ആർട്ടിലറി തോക്കുകളുടെ 155 മില്യൺ ഡോളറിന്റെ വിദേശ ഓർഡർ നേടി. ഇതാദ്യമായാണ് രാജ്യത്ത് നിന്നും ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓർഡർ ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

155 മില്യൺ ഡോളറിന്റെ അതായത് ഏകദേശം 1,200 കോടിയിലധികം രൂപയുടെ ഓർഡർ ആണ് കല്യാണി ഗ്രൂപ്പ് നേടിയത് എന്ന് കല്യാണി ഗ്രൂപ്പിന്റെ ഭാഗമായ, രാജ്യത്തെ മുൻനിര പ്രതിരോധ നിർമ്മാതാക്കളായ ഭാരത് ഫോർജ് അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഓർഡർ പൂർത്തീകരിക്കുമെന്നും കമ്പനി അറിയിച്ചു. ഏത് പീരങ്കി സംവിധാനമാണ് കയറ്റുമതി ചെയ്യുന്നതെന്നും അതിന്റെ അളവ് എത്രയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഈ ഓർഡർ ഒരു മിഡിൽ ഈസ്റ്റേൺ രാജ്യത്തിന് വേണ്ടിയായിരിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിച്ചു. 

ഇതേസമയം, സൗദി അറേബ്യ ഭാരത് ഫോർജിന്റെ ഭാരത് 52, 155 എംഎം, 52 കാലിബർ ടോവ്ഡ് ഹോവിറ്റ്സർ പരീക്ഷണം നടത്തി എന്നതും ശ്രദ്ധേയമാണ്. 2020-ൽ സൗദി സൈന്യം ഈ തോക്ക് പരീക്ഷണത്തിന് വിധേയമാക്കിയതായി റിപ്പോർട്ടുണ്ട്. പ്രതിരോധ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ പീരങ്കി തോക്കാണിത്. ഏകദേശം 41 കിലോമീറ്റർ ദൂരപരിധിയിൽ 50 സെക്കൻഡിനുള്ളിൽ ആറ് റൗണ്ടുകൾ വെടിവയ്ക്കാൻ ശേഷിയുള്ളതാണ് ഇവ. 

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ (എ‌ടി‌എ‌ജി‌എസ്) ഉൾപ്പെടെ 155 എംഎം പീരങ്കി തോക്കുകളുടെ ഒന്നിലധികം മോഡലുകൾ കല്യാണി ഗ്രൂപ്പിനുണ്ട്. അതേസമയം, കല്യാണി ഗ്രൂപ്പിന്, ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഇതുവരെ ഓർഡർ ലഭിച്ചിട്ടില്ല.