മിലാനിൽ നടന്ന 2026 ലെ സ്പ്രിംഗ് സമ്മർ പുരുഷന്മാരുടെ വസ്ത്ര ശേഖരത്തിൽ കോലപുരിയോട് സാമ്യമുള്ള ചെരുപ്പുകൾ അവതരിപ്പിച്ചതിന് ശേഷമാണ് പ്രാഡയ്‌ക്കെതിരായ പ്രതിഷേധം ആരംഭിച്ചത്.
പരമ്പരാഗത ഇന്ത്യൻ പാദരക്ഷയായ കോലാപുരി ചെരുപ്പിന്റെ ഡിസൈൻ കോപ്പി ചെയ്തതിന് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കെ പരിഹാസവുമായി ഇന്ത്യൻ സെലിബ്രിറ്റികൾ. കരീന കപൂർ, നീന ഗുപ്ത തുടങ്ങിയവരുടെ പ്രതികരണങ്ങൾ വൈറലായിട്ടുണ്ട്. ഇന്ത്യൻ കോലാപുരി ചെരുപ്പിട്ട തന്റെ കാലിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കരീന കപൂർ പ്രതികരിച്ചത്. "ക്ഷമിക്കണം ഇത് പ്രാഡയല്ല... പക്ഷേ എന്റെ ഒജി കോലാപുരി" എന്നാണ് കരീന കപൂർ പറഞ്ഞത്. നീന ഗുപ്തയും തന്റെ ചെരുപ്പിൻ്റെ ചിത്രമാണ് പങ്കുവെച്ചത്. അന്തരിച്ച നടൻ ലക്ഷ്മികാന്ത് സമ്മാനമായി നൽകിയ കോലാപുരി ചെരുപ്പാണ് നീന ഗുപ്ത പങ്കുവെച്ചത്.
മിലാനിൽ നടന്ന 2026 ലെ സ്പ്രിംഗ് സമ്മർ പുരുഷന്മാരുടെ വസ്ത്ര ശേഖരത്തിൽ കോലപുരിയോട് സാമ്യമുള്ള ചെരുപ്പുകൾ അവതരിപ്പിച്ചതിന് ശേഷമാണ് പ്രാഡയ്‌ക്കെതിരായ പ്രതിഷേധം ആരംഭിച്ചത്. പരമ്പരാഗത കോലാപുരി ചാപ്പലുകളോട് ഈ രൂപകൽപ്പനയ്ക്ക് ശ്രദ്ധേയമായ സാമ്യമുണ്ടായിരുന്നു, എന്നാൽ, പാദരക്ഷകളുടെ ഇന്ത്യൻ ബന്ധത്തെക്കുറിച്ച് ബ്രാൻഡ് പരാമർശിച്ചില്ല. എന്നാൽ പിന്നീട്, ഇന്ത്യയിലെ മഹാരാഷ്ട്രയിലെയും കർണാടകയിലെയും പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പ്രാഡ സമ്മതിച്ചിട്ടുണ്ട്.
അതേസമയം, പ്രാഡക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം കൊൽഹാപുരി ചെരുപ്പുകൾക്ക് ഭൗമസൂചിക അവകാശം കർണാടകയിലെ ലെതർ ഇൻഡസ്ട്രീസ് ഡവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡി നൊപ്പം സംയുക്തമായി കൈവശം വെക്കുന്ന മഹാരാഷ്ട്രയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ലെതർ ഡെവലപ്‌മെന്റ് കോർപ്പറേഷനായ സന്ത് രോഹിദാസ് ലെതർ ഇൻഡസ്ട്രീസ് & ചർമ്മാകർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിയമപരമായ നടപടികൾ ആലോചിക്കുകയാണ്. പ്രാഡ പ്രദർശിപ്പിച്ച തുറന്ന കാലുകളുള്ള ലെതർ ചെരുപ്പ്, മഹാരാഷ്ട്രയിലും കർണാടകയിലും തലമുറകളായി കൈകൊണ്ട് നിർമ്മിക്കുന്ന പരമ്പരാഗത ലെതർ പാദരക്ഷകളുമായി അടുത്ത സാമ്യം പുലർത്തുന്നുണ്ട്.ഇന്ത്യൻ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത ഉടമകൾക്കും അംഗീകൃത ഉപയോക്താക്കൾക്കും ഇന്ത്യയിൽ നിയമനടപടികൾ ആരംഭിക്കാൻ അർഹതയുണ്ടെങ്കിലും, നിലവിൽ ജിഐ അടയാളങ്ങൾക്ക് അതിർത്തി കടന്നുള്ള നിയമപരമായ സംരക്ഷണം ലഭ്യമല്ല.
2018 ഡിസംബർ 11-നാണ് കോലപുരി ചെരുപ്പുകൾക്ക് ജിഐ പദവി ലഭിച്ചത്. മഹാരാഷ്ട്രയിലെയും കർണാടകയിലെയും നാല് വീതം ജില്ലകൾ ഉൾപ്പെടെ എട്ട് ജില്ലകളെ ഇത് ഉൾക്കൊള്ളുന്നു. ഈ കരകൗശല വ്യവസായത്തിന് വലിയ വ്യാപ്തി ഉണ്ടായിരുന്നിട്ടും, 95 കരകൗശല വിദഗ്ധർക്ക് മാത്രമേ അംഗീകൃത ജി ഐ ഉപയോക്താക്കളായി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.

