കേന്ദ്ര ബജറ്റ് പൂർണ്ണമായും നിരാശാജനകമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. കേരളം പ്രതീക്ഷിച്ച എയിംസ്, വിഴിഞ്ഞം പദ്ധതികൾക്ക് പരിഗണന ലഭിച്ചില്ലെന്നും കാർഷിക, ആരോഗ്യ മേഖലകളെ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ഇന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രബജറ്റ് നിരാശാജനകമാണ്. പറയുന്നത് കേരളത്തിൻ്റെ മാത്രം പ്രശ്നമല്ല. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ഇത് എങ്ങനെ ബാധിക്കുമെന്ന് നോക്കണം. കേരളം പ്രതീക്ഷിച്ചത് ഒന്നും ലഭിച്ചില്ല. സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല. ഭാവിയിലെ നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കും. കാർഷിക - ആരോഗ്യ മേഖലകൾക്ക് മതിയായ പ്രഖ്യാപനങ്ങൾ ഇല്ലെന്നും ധനമന്ത്രിയുടെ പ്രതികരണം. കേന്ദ്ര സർക്കാരിന് ഒന്നിനും പണമില്ലെന്നും കേരളം പ്രതീക്ഷിച്ച എയിംസ് ഇല്ലെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമയെന്നും മന്ത്രി പരിഹസിച്ചു. അതിവേഗ പാത ചോദിച്ച് കിട്ടിയില്ലെന്നും അങ്കൻവാടി, ആശവർക്കർമാർക്ക് ഒരു രൂപ പോലും കൂട്ടിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ തവണത്തെ ബജറ്റും ഇതും നോക്കുമ്പോൾ അര്യം പോം അനങ്ങിയിട്ടില്ല എന്നതാണ്. കേരളത്തിനുള്ള വിഹിതത്തിൽ ചെറിയ വർധനവ് ഉണ്ടായിട്ടുണ്ട്. 1.9% ആയിരുന്നുവെന്നും ഇപ്പോഴത് 2.38% ആയെന്നും മന്ത്രി പറഞ്ഞു.



