വായ്പയായി 4750 കോടി, പലിശയിൽ വൻ ഇളവ്; കേരള ഫിനാൻഷ്യൽ കോർപറേഷന്‍റെ പ്രത്യേക ഓഫർ ക്യാമ്പയിൻ
ഈ ഓഫർ ക്യാമ്പയിൻ കാലയളവിൽ വായ്പാ കൈകാര്യച്ചെലവുകളിൽ ഉപഭോക്താക്കൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. 2025 മാർച്ച് 31ന് മുൻപ് അനുവദിക്കപ്പെടുന്ന വായ്പകൾക്കായിരിക്കും ഈ ഇളവ് ലഭ്യമാകുക.
![kerala financial corporation conducts offer campaign and reduce interest rate on loan kerala financial corporation conducts offer campaign and reduce interest rate on loan](https://static-gi.asianetnews.com/images/01jee874d8tgbe1yfhw5c7sfcf/kerala-financial-corporation_363x203xt.jpg)
തിരുവനന്തപുരം: വായ്പകളിൽ ഇളവുകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷന്‍റെ പ്രത്യേക ക്യാമ്പയിൻ. പലിശയിലും കൈകാര്യ ചെലവുകളിലുമടക്കം കേരള ഫിനാൻഷ്യൽ കോർപറേഷൻ നിരവധി വായ്പാ ഇളവുകൾ പ്രഖ്യാപിച്ചു . 2024-25 സാമ്പത്തിക വർഷത്തിൽ 4750 കോടി രൂപയുടെ വായ്പ അനുവദിച്ച് അതുവഴി സംസ്ഥാനത്തെ സാമ്പത്തിക-വ്യാവസായിക വളർച്ച ത്വരിതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ഡിസംബർ 5 മുതൽ 2025 ഫെബ്രുവരി അഞ്ചുവരെ രണ്ടുമാസം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക ക്യാമ്പയിൻ അവതരിപ്പിക്കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വായ്പകൾക്കൊപ്പം അവതരിപ്പിക്കുന്ന ഈ ഓഫർ ക്യാമ്പയിൻ കാലയളവിൽ വായ്പാ കൈകാര്യച്ചെലവുകളിൽ ഉപഭോക്താക്കൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. 2025 മാർച്ച് 31ന് മുൻപ് അനുവദിക്കപ്പെടുന്ന വായ്പകൾക്കായിരിക്കും ഈ ഇളവ് ലഭ്യമാകുക. ഇതുകൂടാതെ സുശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ള വ്യവസായങ്ങൾക്ക് പലിശയിൽ 0.5 ശതമാനം വരെ ഇളവ് ലഭിക്കും.
കെഎഫ്സിയുടെ അടിസ്ഥാന പലിശനിരക്കായ 9.5 ശതമാനം വരെയുള്ള നിരക്കുകൾ ഇതുവഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും. പരിചയ സമ്പത്തുള്ള നിക്ഷേപകരുടെ പുതിയ പ്രോജക്ടുകൾക്ക് അവരുടെ മാതൃസ്ഥാപനത്തിന്‍റെ സാമ്പത്തിക പ്രകടനം വിലയിരുത്തിയാകും ഇത്തരത്തിൽ പലിശയിളവ് നൽകുക. കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ അതുല്യമായ വളർച്ചയും നേട്ടങ്ങളുമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ കൈവരിച്ചിട്ടുള്ളത്. സ്ഥാപനത്തിൻ്റെ മൊത്തലാഭം 6.58 കോടി രൂപയിൽ നിന്നും 1025.23 ശതമാനം വർധിച്ച് 74.04 കോടി രൂപയായപ്പോൾ വായ്പാ ആസ്തി 4621 കോടി രൂപയിൽ നിന്നും 7368.32 കോടി രൂപയായി വർധിച്ചിട്ടുമുണ്ടെന്ന് ധനകാര്യവകുപ്പ് മന്ത്രി അറിയിച്ചു.
Read More : 'ചോദിച്ചത് 50,000, കൈക്കൂലി വാങ്ങാൻ കളമൊരുക്കിയത് 3 പേർ; കൊച്ചിയിൽ ഹെൽത്ത് ഉദ്യോഗസ്ഥരെ പൂട്ടിയത് ഇങ്ങനെ!