'നിർമ്മലയുടെ വാദം തെറ്റ്, കേന്ദ്ര ഗ്രാന്‍റ് കണക്കുകൾ പെരുപ്പിച്ചുകാട്ടി', 224 % നികുതി കണക്കുകൾ തളളി കേരളം
ജിഎസ്‌ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്‍റിൽ ഉൾപ്പെടുത്തി. ധനകാര്യ കമ്മീഷന്‍റെ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു.
![kerala government against nirmala sitharaman minister of finance on her data about Tax share of kerala in parliament apn kerala government against nirmala sitharaman minister of finance on her data about Tax share of kerala in parliament apn](https://static-ai.asianetnews.com/images/01hp64mkqq23z68mbavj1xsgfc/nirmala_363x203xt.jpg)
തിരുവനന്തപുരം: കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അവകാശവാദം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
നികുതി വിഹിത ശതമാനം കണക്കാക്കിയതിൽ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചുവെന്ന് കേരള സർക്കാർ കുറ്റപ്പെടുത്തി. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്‍റ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയതാണ്. ജിഎസ്‌ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്‍റിൽ ഉൾപ്പെടുത്തി. ധനകാര്യ കമ്മീഷന്‍റെ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു.
യുപിഎ കാലത്തെക്കാൾ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സർക്കാർ നല്കിയെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവകാശവാദമുന്നയിച്ചത്.കേരളത്തിന് കഴിഞ്ഞ പത്ത് വർഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിൻറെയും കണക്കെന്ന പേരിലാണ് പാർലമെന്‍റില്‍ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'യുപിഎയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്കിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വർധിച്ചെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ കണക്കുകളിൽ കൃത്യമമുണ്ടെന്നാണ് കേരളം കുറ്റപ്പെടുത്തുന്നത്.