ക്രിക്കറ്റിന്‍റെ വികസനം എന്ന അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ കായിക പശ്ചാത്തല സൗകര്യങ്ങളുടെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഇതിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ (കെ.സി.എ) നിർദിഷ്ട ക്ലബ് ഹൗസ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് വൻ സ്വീകാര്യത. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന കെ.സി.എ ക്ലബ് ഹൗസ് ഇൻവെസ്റ്റേഴ്സ് മീറ്റ് 2026-ൽ രാജ്യത്തെ പ്രമുഖ നിക്ഷേപകർ, ഹോസ്പിറ്റാലിറ്റി-റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ, ആർക്കിടെക്റ്റുകൾ, കായിക സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

ലുലു, രവി പിള്ള ഗ്രൂപ്പ് (ആർ.പി ഗ്രൂപ്പ്), അസറ്റ് ഹോംസ്, ഫിനെസ് ഗ്രൂപ്പ്, സമിന്ത്ര ഗ്രൂപ്പ്, പ്രസാദ് ജഗ്താപ് റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ്, സ്പോർട്ട്ഹുഡ്, സി.ജെ റിയൽറ്റേഴ്സ്, ഡയലക്റ്റിക് ആർക്കിടെക്ചർ കളക്ടീവ്, പവിലിയൻ ഇൻ്റീരിയേഴ്സ്, കെ.ബി അസോസിയേറ്റ്സ്, അൾട്ടാസിറ്റ് ഗ്ലോബൽ, ഒമേഗ എൻ്റർപ്രൈസസ് തുടങ്ങി വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മീറ്റിൽ പങ്കാളികളായി. പദ്ധതിയുടെ നോളജ് ആൻഡ് ട്രാൻസാക്ഷൻ അഡ്വൈസർമാരായ കെ.പി.എം.ജി പദ്ധതി ലക്ഷ്യങ്ങൾ, വികസന രൂപരേഖ, സാങ്കേതികവും വാണിജ്യപരവുമായ മാനദണ്ഡങ്ങൾ, താൽപ്പര്യപത്രം സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ വിശദീകരിച്ചു. സംവാദത്തിൽ പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ഒക്ടോബർ 12 വരെ നിക്ഷേപകർക്ക് താത്പര്യപത്രം സമർപ്പിക്കാം.

തിരുവനന്തപുരത്തെ തൈക്കാട്, മംഗലപുരം എന്നിവിടങ്ങളിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രൂപകൽപ്പന, നിർമ്മാണം, ധനസഹായം, നടത്തിപ്പ്, കൈമാറ്റം (DBFOT) എന്നീ മാതൃകയിൽ 17 വർഷത്തെ കൺസെഷൻ കാലാവധിയിലാണ് പദ്ധതി നടപ്പിലാക്കുക. ക്രിക്കറ്റിന്‍റെ വികസനം എന്ന അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ കായിക പശ്ചാത്തല സൗകര്യങ്ങളുടെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഇതിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. കായികം, ഹോസ്പിറ്റാലിറ്റി, വിനോദം, വെൽനസ്,സാമൂഹിക പങ്കാളിത്തം എന്നിവ കോർത്തിണക്കി വർഷം മുഴുവൻ സജീവമായ ഒരു സ്‌പോർട്‌സ്-ലൈഫ്‌സ്റ്റൈൽ കേന്ദ്രമാക്കി ക്ലബ് ഹൗസുകളെ മാറ്റാനാണ് പദ്ധതി.

സ്വകാര്യ മേഖലയെ കേവലം മൂലധന സ്രോതസ്സുകളായി മാത്രമല്ല കെ.സി.എ കാണുന്നത്. പ്രൊഫഷണൽ വൈദഗ്ധ്യവും വാണിജ്യ നൂതനത്വവും നിക്ഷേപവും നൽകി കെ.സി.എയുടെ അടിസ്ഥാന സൗകര്യങ്ങളെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന തന്ത്രപരമായ പങ്കാളികളായാണ് അവരെ നോക്കിക്കാണുന്നത്. പതിറ്റാണ്ടുകളായി ക്രിക്കറ്റിന്‍റെ വികസനത്തിനായാണ് കെ.സി.എ പ്രധാനമായും നിക്ഷേപങ്ങൾ നടത്തിയത്. ഈ നിക്ഷേപങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത അടിത്തറ ഉപയോഗിച്ച്, ക്രിക്കറ്റ് വികസനമെന്ന പ്രതിബദ്ധതയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി വലിയ മൂല്യം സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്."- കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു.

കെ.സി.എയുടെ 75-ാം വാർഷിക വേളയിലാണ് ഈ സുപ്രധാന ചുവടുവെപ്പ്. കഴിഞ്ഞ 75 വർഷം കൊണ്ട് നമ്മളൊരു അടിത്തറ പാകി, ഇനി കേരളത്തിന്റെ കായിക ഭാവിയെ നമുക്കൊരുമിച്ച് പടുത്തുയർത്താം എന്ന ശക്തമായ സന്ദേശമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നത്. കായിക പശ്ചാത്തല സൗകര്യങ്ങളെ സാമ്പത്തികവും സാമൂഹികവുമായ മൂല്യം സൃഷ്ടിക്കാൻ കെൽപ്പുള്ള സുസ്ഥിര ഇക്കോസിസ്റ്റമാക്കി മാറ്റുകയെന്ന വിശാലമായ കാഴ്ചപ്പാടിന്‍റെ തുടക്കമാണ് ഈ നിക്ഷേപക സംഗമമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക