ഓണക്കാലത്ത് മിൽമ ഉൽപന്നങ്ങൾക്ക് റെക്കോർഡ് വിൽപന
കേരളത്തിലെ ക്ഷീര കർഷകരിൽ നിന്ന് ശേഖരിച്ചത് കൂടാതെ കർണ്ണാടക മിൽക് ഫെഡറേഷനിൽ നിന്ന് കൂടി പാൽ വാങ്ങിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്.
കൊച്ചി: ഓണക്കാലത്ത് മിൽമ ഉൽപന്നങ്ങൾക്ക് റെക്കോർഡ് വിൽപന. ഉത്രാടം നാളിൽ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. നാൽപത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റർ പാലും, അഞ്ച് ലക്ഷത്തി എൺപത്തിയൊന്‍പതിനായിരം ലിറ്റർ തൈരുമാണ് ഓണക്കാലത്ത് മിൽമ കേരളത്തിൽ വിറ്റത്. ഇത് മിൽമയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിൽപനയാണ്.
കേരളത്തിലെ ക്ഷീര കർഷകരിൽ നിന്ന് ശേഖരിച്ചത് കൂടാതെ കർണ്ണാടക മിൽക് ഫെഡറേഷനിൽ നിന്ന് കൂടി പാൽ വാങ്ങിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈൽ ആപ്പ് വഴിയുള്ള വിൽപനയ്ക്കും മികച്ച പ്രതികരണമായിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈൽ ആപ്പ് വഴി വിറ്റത്.
മിൽമ ഉൽപന്നങ്ങൾക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തിൽ വരുത്താതിരുന്ന വില വർദ്ധനവ് ഈ മാസം തന്നെ നടപ്പാക്കാനാണ് മിൽമ ഫെഡറേഷന്‍റെ തീരുമാനം.