തമിഴ്‌നാടിന്‍റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം 419.74 ബില്യൺ ഡോളറിലെത്തി, പാകിസ്ഥാന്‍റെ 374 ബില്യൺ ഡോളർ ജിഡിപിയെ മറികടന്നു. വ്യാവസായിക മുന്നേറ്റവും തന്ത്രപരമായ ആസൂത്രണവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
ചെന്നൈ: തമിഴ്‌നാടിന്‍റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) 419.74 ബില്യൺ ഡോളറിലെത്തി. 2025ലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഏകദേശം 374 ബില്യൺ ഡോളർ കണക്കാക്കപ്പെടുന്ന പാകിസ്ഥാന്‍റെ മൊത്തം ദേശീയ ആഭ്യന്തര ഉത്പാദനത്തെ (GDP) വരെ മറികടന്നാണ് ഈ കുതിപ്പ്. തമിഴ്‌നാടിന്‍റെ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയും വ്യാവസായിക മുന്നേറ്റവുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്.
ശക്തമായ വ്യാവസായിക മേഖല, അഭിവൃദ്ധി പ്രാപിക്കുന്ന സേവന മേഖല, ഗണ്യമായ വിദേശ പ്രത്യക്ഷ നിക്ഷേപം എന്നിവ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകി. വാഹനങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, വിവര സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന വ്യവസായങ്ങൾ ഈ വളർച്ചയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നിക്ഷേപം ആകർഷിക്കാനുമുള്ള സംസ്ഥാനത്തിന്‍റെ തന്ത്രപരമായ സംരംഭങ്ങൾ ഈ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചു.
അതേസമയം, രാഷ്ട്രീയപരമായ സ്ഥിരതയില്ലാത്ത അവസ്ഥ, ധനകമ്മി, ബാഹ്യ സാമ്പത്തിക സഹായത്തെ ആശ്രയിക്കൽ തുടങ്ങിയ വെല്ലുവിളികൾ നേരിടുകയാണ് പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥ. സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലും, വളർച്ച മിതമായ നിലയിലാണ്. 2025ൽ ഏകദേശം 374 ബില്യൺ ഡോളർ ജിഡിപിയാണ് ആണ് പ്രവചിക്കപ്പെടുന്നത്.
തന്ത്രപരമായ ആസൂത്രണം, ഭരണകൂടം, നിക്ഷേപം എന്നിവ സാമ്പത്തിക വളർച്ചയെ എങ്ങനെ നയിക്കുന്നു എന്നതിന്‍റെ തെളിവാണ് തമിഴ്നാടിന്‍റെ ഈ മുന്നേറ്റം. വിവിധ വെല്ലുവിളികൾക്കിടയിൽ ഒരു ദേശീയ സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിന്‍റെ സങ്കീർണ്ണതകൾ പാകിസ്ഥാന്‍റെ തിരിച്ചടിക്ക് കാരണം. തമിഴ്‌നാടിന്‍റെ സാമ്പത്തിക ശേഷി മാത്രമല്ല ഈ കണക്കുകളെ ശ്രദ്ധേയമാക്കുന്നത്. ചിലപ്പോൾ ഒരു രാജ്യം മുഴുവനെയും മറികടക്കാൻ ഉപ-ദേശീയ സ്ഥാപനങ്ങൾക്ക് സാധിക്കുന്ന സുപ്രധാന സാമ്പത്തിക മാനദണ്ഡങ്ങളുടെ സാധ്യതയും ഈ നേട്ടം വ്യക്തമാക്കുന്നുണ്ട്.


