പാക്കിസ്ഥാന്‍ രൂപയുടെ മൂല്യം വര്‍ധിച്ചതും സാമ്പത്തിക രംഗത്ത് അല്പം സ്ഥിരത കൈവന്നതുമാണ് വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചത്

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ പാക്കിസ്ഥാന്‍ പിടിച്ചു നില്‍ക്കുന്നത് കടപ്പത്രങ്ങളിലൂടെ. 19 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കപ്പെട്ടതാണ് സര്‍ക്കാരിന് ആശ്വാസമേകിയത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ മാത്രം 17.6 കോടി ഡോളറിന്റെ (ഏകദേശം 1460 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപമാണ് പാക്ക് കടപ്പത്ര വിപണിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5 കോടി ഡോളറിന്റെ നിക്ഷേപം വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട സ്ഥാനത്താണ് ഇപ്പോള്‍ ഈ തിരിച്ചുവരവ് ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്‍ രൂപയുടെ മൂല്യം വര്‍ധിച്ചതും സാമ്പത്തിക രംഗത്ത് അല്പം സ്ഥിരത കൈവന്നതുമാണ് വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചത്.

പ്രധാന കാരണങ്ങള്‍:

രൂപയുടെ മൂല്യവര്‍ധന: ഡോളറിനെതിരെ പാക്ക് രൂപയുടെ മൂല്യം തുടര്‍ച്ചയായ എട്ടാം മാസവും മെച്ചപ്പെട്ടു. നിലവില്‍ ഒരു ഡോളറിന് 279.8 പാക്ക് രൂപ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്. രൂപയുടെ ഈ സ്ഥിരത നിക്ഷേപകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

ഐഎംഎഫ് വായ്പ: രാജ്യാന്തര നാണയ നിധിയില്‍ നിന്ന് ലഭിച്ച 700 കോടി ഡോളറിന്റെ വായ്പാ പാക്കേജ് പാക്കിസ്ഥാന് വലിയ ആശ്വാസമാണ് നല്‍കിയത്. ഇത് വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും, കുറഞ്ഞത് മൂന്ന് മാസത്തെ ഇറക്കുമതിക്കുള്ള പണം ഉറപ്പാക്കാനും സഹായിച്ചു.

വിദഗ്ധരുടെ അഭിപ്രായം

കറന്‍സിയുടെ മൂല്യത്തിലുണ്ടായ സ്ഥിരതയാണ് നിക്ഷേപം തിരികെ വരാന്‍ പ്രധാന കാരണമെന്ന് ടോപ്ലൈന്‍ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഡോളറിനെതിരെ പാക് രൂപയുടെ മൂല്യം 280-ല്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് വിലയിരുത്തുന്നു.സാമ്പത്തിക നയങ്ങളിലെ തുടര്‍ച്ചയും വിദേശ അക്കൗണ്ടുകളിലെ മെച്ചപ്പെട്ട സാഹചര്യവുമാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്ന് പാക്ക് ധനമന്ത്രാലയ ഉപദേഷ്ടാവ് ഖുറം ഷെഹ്സാദ് പറഞ്ഞു. എത്തിയ നിക്ഷേപത്തില്‍ ഭൂരിഭാഗവും (85 ശതമാനത്തോളം) ഒരു വര്‍ഷമോ അതില്‍ താഴെയോ കാലാവധിയുള്ള ഹ്രസ്വകാല കടപ്പത്രങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്.