ഗോതമ്പ് പൊടി, പപ്പടം, പനീർ, ലസ്സി, മോര് തുടങ്ങി നിരവധി സാധങ്ങളുടെ വില ജൂലൈ 18 മുതൽ ഉയരും 

ദില്ലി : ചരക്ക് സേവന നികുതി (GST) യുടെ കീഴിൽ കൊണ്ടുവന്ന പുതിയ ഉത്പന്നങ്ങൾ അടക്കമുള്ള ചില സാധനങ്ങളുടെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് ജൂലൈ 18 മുതൽ ഉയരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബ്രാൻഡ് ചെയ്യാത്തതും എന്നാൽ പായ്ക്ക് ചെയ്തതുമായ (പ്രാദേശിക) പാലുൽപ്പന്നങ്ങളും കാർഷിക ഉൽപന്നങ്ങളും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേർക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു. ജൂലൈ 18 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. 

പനീർ, ലസ്സി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്പ് പൊടി, മറ്റ് ധാന്യങ്ങൾ, തേൻ, പപ്പടം, ഭക്ഷ്യധാന്യങ്ങൾ, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശർക്കര തുടങ്ങിയ പാക്ക് ചെയ്ത കാർഷിക ഉൽപ്പന്നങ്ങൾക്ക് ജൂലൈ 18 മുതൽ വില കൂടും.

ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി ജിഎസ്ടി കൗൺസിൽ

അസംഘടിത മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ട്, ചെറുകിട ഓൺലൈൻ വിൽപ്പനക്കാരുടെ നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കാൻ അനുമതി നൽകി ജിഎസ്ടി കൗൺസിൽ. നിയമത്തിലെ മാറ്റങ്ങൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

Read Also :ജൂലൈയിൽ ആദായ നികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

ഈ നീക്കം ഏകദേശം 120,000 ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് സൂചന. കൂടാതെ കോമ്പോസിഷൻ ഡീലർമാരെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി അന്തർസംസ്ഥാന വ്യാപാരം ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവരാണ് കോമ്പോസിഷൻ ഡീലർമാർ. ഇവർ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം (ഐടിസി) ഫ്ലാറ്റ് നിരക്കിൽ ജിഎസ്ടി അടയ്ക്കേണ്ടതുണ്ട്. നിലവിൽ, ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി വിതരണം ചെയ്യുന്ന വിൽപ്പനക്കാർ അവരുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയ്ക്കോ 40 ലക്ഷം രൂപയ്ക്കോ താഴെ ആണെങ്കിൽ പോലും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.