ഡിസംബര്‍ 8-ന് ഒരു ഷെയറിന് 30 ഡോളര്‍ എന്ന നിരക്കില്‍ വാര്‍ണര്‍ ബ്രോസ് ഓഹരിയുടമകള്‍ക്ക് മുന്നില്‍ പാരമൗണ്ട് ഒരു ഓഫര്‍ വെച്ചിരുന്നു.

ഹോളിവുഡിലെ പ്രശസ്തമായ നിര്‍മ്മാണ കമ്പനിയായ വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയെ സ്വന്തമാക്കാനുള്ള പോരാട്ടം പുതിയ തലത്തിലേക്ക്. മുന്‍ നിരക്കാരായ നെറ്റ്ഫ്‌ലിക്‌സിനെ മറികടക്കാന്‍, പാരമൗണ്ട് സ്‌കൈഡാന്‍സ് പുതിയ വിലയുമായി രംഗത്തെത്തി. ഇതോടെ വിനോദ വ്യവസായത്തിലെ സമീപകാലത്തെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

പുതിയ വാഗ്ദാനവും നെറ്റ്ഫ്‌ലിക്‌സിന്റെ നീക്കവും

ഡിസംബര്‍ 8-ന് ഒരു ഷെയറിന് 30 ഡോളര്‍ എന്ന നിരക്കില്‍ വാര്‍ണര്‍ ബ്രോസ് ഓഹരിയുടമകള്‍ക്ക് മുന്നില്‍ പാരമൗണ്ട് ഒരു ഓഫര്‍ വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിലും ഉയര്‍ന്ന ഒരു തുകയാണ് അവര്‍ രഹസ്യമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പാരമൗണ്ടിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വാര്‍ണര്‍ ബ്രോസിനുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതാണ് പുതിയ കരാര്‍ എന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സുമായി വാര്‍ണര്‍ ബ്രോസ് മറ്റൊരു കരാറില്‍ എത്തിയിരുന്നു. ഒരു ഷെയറിന് 27.75 ഡോളര്‍ നല്‍കി വാര്‍ണര്‍ ബ്രോസിന്റെ ഫിലിം-ടിവി സ്റ്റുഡിയോകളും എച്ച്ബിഒയും സ്വന്തമാക്കാനായിരുന്നു നെറ്റ്ഫ്‌ലിക്‌സിന്റെ ശ്രമം. ഈ കരാര്‍ പ്രകാരം സിഎന്‍എന്‍ , ടിഎന്‍ടി തുടങ്ങിയ കേബിള്‍ നെറ്റ്വര്‍ക്കുകളെ വേര്‍പെടുത്തി പ്രത്യേക കമ്പനിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റി പാരമൗണ്ടുമായി വീണ്ടും ചര്‍ച്ച നടത്താന്‍ വാര്‍ണര്‍ ബ്രോസ് തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച അവസാനിച്ച ഏഴ് ദിവസത്തെ ചര്‍ച്ചയിലാണ് പുതിയ ഓഫര്‍ ഉരുത്തിരിഞ്ഞത്. പാരമൗണ്ടിന്റെ പുതിയ ഓഫര്‍ നിലവിലെ കരാറിനേക്കാള്‍ മികച്ചതാണെന്ന് വാര്‍ണര്‍ ബ്രോസ് ബോര്‍ഡ് തീരുമാനിച്ചാല്‍, അതിനോട് പ്രതികരിക്കാന്‍ നെറ്റ്ഫ്‌ലിക്‌സിന് നാല് ദിവസത്തെ സമയം ലഭിക്കും.

പിന്തുണയുമായി ശതകോടീശ്വരന്‍

ഒറക്കിള്‍ കോര്‍പ്പറേഷന്റെ ശതകോടീശ്വരനായ ലാറി എലിസണും കുടുംബവും മറ്റ് നിക്ഷേപകരുമാണ് പാരമൗണ്ടിന് പിന്നിലുള്ളത്. ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പിന്തുണ ഇവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൂടാതെ, ഈ വലിയ ഇടപാട് പൂര്‍ത്തിയാകുന്നത് വരെ വാര്‍ണര്‍ ബ്രോസിന് അവരുടെ ബിസിനസ്സ് നിലവിലെ രീതിയില്‍ തന്നെ കൊണ്ടുപോകാനും പാരമൗണ്ട് അനുമതി നല്‍കിയിട്ടുണ്ട്. ഡേവിഡ് എലിസണിന്റെ സ്‌കൈഡാന്‍സ് മീഡിയയുമായി ചേര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് പാരമൗണ്ട് സ്‌കൈഡാന്‍സ് രൂപീകരിച്ചത്. വാര്‍ണര്‍ ബ്രോസിനെ സ്വന്തമാക്കുന്നതിലൂടെ ഹോളിവുഡിലെ ഏറ്റവും വലിയ ശക്തിയായി പെട്ടെന്ന് മാറാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അതേസമയം, നെറ്റ്ഫ്‌ലിക്‌സാണ് ഈ പോരാട്ടത്തില്‍ വിജയിക്കുന്നതെങ്കില്‍, അത് വിനോദ വ്യവസായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുത്തകയായി അവരെ മാറ്റും. നെറ്റ്ഫ്‌ലിക്‌സിനെ സംബന്ധിച്ചിടത്തോളം അത് അവരുടെ ഏറ്റവും വലിയ നേട്ടമായിരിക്കും.

വിപണിയിലെ മാറ്റങ്ങളും ആശങ്കകളും

പുതിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വാര്‍ണര്‍ ബ്രോസിന്റെ ഷെയറുകള്‍ 28.98 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. പാരമൗണ്ടിന്റെ ഓഹരികളില്‍ 1.3 ശതമാനവും, നെറ്റ്ഫ്‌ലിക്‌സിന്റെ ഓഹരികളില്‍ നേരിയ വര്‍ദ്ധനവും രേഖപ്പെടുത്തി. കാസബ്ലാങ്ക, ബാറ്റ്മാന്‍ തുടങ്ങിയ പ്രശസ്തമായ സിനിമകളിലൂടെയും ഫ്രണ്ട്‌സ് ) പോലെയുള്ള ഹിറ്റ് പരമ്പരകളിലൂടെയും കഴിഞ്ഞ ഒരു നൂറ്റാണ്ടായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കമ്പനിയാണ് വാര്‍ണര്‍ ബ്രോസ്. ഈ പോരാട്ടത്തില്‍ ആരു ജയിച്ചാലും വിനോദ വ്യവസായത്തിന്റെ ഭാവിയില്‍ അത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. എന്നാല്‍, ഈ വമ്പന്‍ ലയന നീക്കം ഹോളിവുഡിലും വാഷിംഗ്ടണിലും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിനോദ വ്യവസായം ചുരുക്കം ചിലരുടെ കൈകളില്‍ ഒതുങ്ങുമോയെന്നും, ഈ ലയനം വലിയ തോതിലുള്ള തൊഴില്‍ നഷ്ടത്തിന് കാരണമാകുമോയെന്നും വിദഗ്ധരും ചലച്ചിത്ര പ്രവര്‍ത്തകരും ആശങ്കപ്പെടുന്നുണ്ട്