യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിലകൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് ഇത് കാരണമാകും. എന്നാല്‍ ജനതാല്‍പര്യം മാനിച്ചേ സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ഇന്ധന വിലവര്‍ധനവുണ്ടാകുമെന്ന (Fuel price) ആശങ്കക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി (Hardeep singh puri). എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്തും ഇന്ധനവില ഉയര്‍ന്നേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 'ആഗോളമായിട്ടാണ് എണ്ണ വില നിശ്ചയിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിലകൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് ഇത് കാരണമാകും.
എന്നാല്‍ ജനതാല്‍പര്യം മാനിച്ചേ സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഇന്ധനവില വര്‍ധിക്കാത്തത് എന്ന ആരോപണവും മന്ത്രി തള്ളി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ രാഷ്ട്രീയ നിര്‍ണായക സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിക്കുന്നില്ലെന്നും രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ചയും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. 126 ഡോളറാണ് ബാരലിന് വില. കഴിഞ്ഞ നാല് മാസമായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 2021 നവംബര്‍ നാലിന് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം കുറച്ചിരുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടും രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ ഇന്ധനവില ഉയര്‍ന്നേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
