പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ഇതോടൊപ്പം വിമാന ഇന്ധനത്തിന്റെ വിലയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്നു. സാധാരണ ഇന്ധനവിലയിൽ മാറ്റമില്ലെങ്കിലും വരും ദിവസങ്ങളിൽ വർധനയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ദില്ലിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പ്രീമിയം പെട്രോളിൻ്റെയും പ്രീമിയം ഡീസലിൻ്റെയും വിലയാണ് വർധിപ്പിച്ചത്. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയിൽ നിന്ന് 160 രൂപയാക്കി. ഡീസൽ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയിൽ നിന്ന് 92.99 രൂപയാക്കി.

വിമാന ഇന്ധനത്തിന്റെ വിലയും കുത്തനെ ഉയർത്തി. കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി വില ഉയർന്നു. രണ്ട് മടങ്ങോളമാണ് വർധനവ്. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനത്തിൻ്റെ വില രണ്ട് ലക്ഷം കടക്കുന്നത്. 2022 ലെ 1.1 ലക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിൽ വീണ്ടും തടസ്സമുണ്ടാകുമെന്ന ആശങ്ക വില കുത്തനെ ഉയരാൻ കാരണമായി

പ്രീമിയം ഇന്ധനങ്ങൾക്ക് വില ഉയർന്നുവെങ്കിലും, സാധാരണ പെട്രോൾ, ഡീസൽ വില മാറ്റിയിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിലും മാറ്റമുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.