ജുൻജുൻവാലയുടെ വിമാനക്കമ്പനി ഈ വർഷം അവസാനം പറന്നുയരും, പ്രതീക്ഷയോടെ സാധാരണക്കാർ
35 ദശലക്ഷം ഡോളറാണ് ജുൻജുൻവാല നിക്ഷേപിക്കുക. ഇതിലൂടെ അദ്ദേഹത്തിന് 40 ശതമാനം ഓഹരികൾ ലഭിക്കും.
ദില്ലി: രാകേഷ് ജുൻജുൻവാല നിക്ഷേപം നടത്തുന്ന സ്റ്റാർട്ടപ്പ് എയർലൈൻ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പറന്നുയരുമെന്ന് റിപ്പോർട്ട്. രാകേഷ് ജുൻജുൻവാലയ്ക്ക് പുറമെ ഏവിയേഷൻ രംഗത്തെ മുതിർന്നയാളായ വിനയ് ദുബെയും അൾട്രാ ബജറ്റ് എയർലൈനിന്റെ ഭാഗമാകുന്നുണ്ട്.
35 ദശലക്ഷം ഡോളറാണ് ജുൻജുൻവാല നിക്ഷേപിക്കുക. ഇതിലൂടെ അദ്ദേഹത്തിന് 40 ശതമാനം ഓഹരികൾ ലഭിക്കും. നാല് വർഷത്തിനുള്ളിൽ 70 വിമാനങ്ങളുള്ള കമ്പനിയാവുകയാണ് ഇവരുടെ ലക്ഷ്യം. ജുൻജുൻവാലയ്ക്ക് പുറമെ വേറെയും നിക്ഷേപകർ കമ്പനിയിൽ ഉണ്ടാകും.
ഇന്റിഗോയാണ് ഇന്ത്യൻ ഏവിയേഷൻ രംഗത്ത് ആഭ്യന്തര വിപണിയിൽ 55 ശതമാനം മാർക്കറ്റ് ഷെയർ ഉള്ള കമ്പനി. മഹാമാരിക്ക് മുൻപ് യാത്രക്കാരിൽ 82 ശതമാനവും മഹാമാരിക്കാലത്ത് യാത്രക്കാരിൽ 76 ശതമാനവും ബജറ്റ് വിമാനങ്ങളെയാണ് ആശ്രയിച്ചത്. ഇപ്പോഴുള്ളതിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനാണ് ജുൻജുൻവാലയും സഹയാത്രികരും ലക്ഷ്യമിടുന്നത്. അങ്ങിനെ വരുമ്പോൾ പുതിയ വിമാനക്കമ്പനി വലിയ മാറ്റത്തിന് തുടക്കമിടും എന്നുറപ്പ്.