യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നത് ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ശക്തമാക്കാൻ അനിവാര്യമാണെന്ന് ആർബിഐ. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നാണ് ഫീസ് ഈടാക്കുക. എന്നാൽ സർക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.

ദില്ലി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന നടപടിയിൽ വിശദീകരണവുമായി ആർബിഐ. രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്താൻ അനിവാര്യമെന്ന് ആർ ബി ഐ. യുപിഎ കൂടുതൽ പേരിലേക്കും, വ്യാപാരികളിലേക്കും എത്തിക്കാൻ ഇത് സഹായിക്കുമെന്നും ന്യായമായ ഫീസ് ഈടാക്കുന്നത് സാങ്കേതികവിദ്യയിലടക്കം കൂടുതൽ നിക്ഷേപങ്ങൾക്കും സഹായിക്കുമെന്നും ആർ ബി ഐയുടെ വിശദീകരണം. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും ഇത് സൗജന്യമായി തുടരും. 2000 രൂപവരെയുള്ള ഇടപാട് വ്യാപാരികൾക്കും സൗജന്യമാകും. 2000 രൂപക്ക് മുകളിൽ വ്യാപാരികളിൽ നിന്നാണ് ഈടാക്കുക എന്നും ആർ ബി ഐ അറിയിച്ചു.

അതേ സമയം, നടപടിയിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. യു പി ഐക്ക് ഫീസ് ചുമത്തിയത് ആലോചനയില്ലാതെ എന്ന് കോൺഗ്രസ്. വ്യാപാരികളുമായും രാഷ്ട്രീയ കക്ഷികളുമായും ആലോചന നടത്താൻ സർക്കാർ തയ്യാറായില്ല. ആദ്യം പ്രഖ്യാപിക്കുക പിന്നെ ആലോചിക്കുക എന്നതാണ് സർക്കാർ നയമെന്ന് ജയറാം രമേശ്. ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയവയെ സഹായിക്കാനാണ് നീക്കമെന്നും കോൺഗ്രസ്. ചെറുകിട വ്യാപാരികളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ.